കാണ്ഡഹാർ: പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്‌പിന്‍ ബോൽദാക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ദാരുണാന്ത്യം. വാർത്താ ഏജൻസിയായ ‘റോയിട്ടേഴ്സി’ന്റെ ഫോട്ടോ ജേണലിസ്‌റ്റായ ഡാനിഷ് പുലിറ്റ്‌സർ പുരസ്‌കാര ജേതാവാണ്.
കാണ്ഡഹാർ പ്രവിശ്യയിലെ സ്‌പിൻ ബോൽദാക് ജില്ലയിലാണ് സിദ്ദിഖിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അഫ്‌ഗാൻ മാദ്ധ്യമം റിപ്പോർട് ചെയ്‌തു. താലിബാനെതിരെ ഒറ്റയ്‌ക്ക് പോരാട്ടം നയിച്ച അഫ്‌ഗാൻ പോലീസ് ഓഫിസറെ രക്ഷിക്കാൻ ശ്രമിക്കുന്ന അഫ്‌ഗാൻ പ്രത്യേക സേനയുടെ ദൗത്യത്തെ കുറിച്ച് സിദ്ദിഖ് റിപ്പോർട് ചെയ്‌തിരുന്നു.
അഫ്‌ഗാൻ സേനയുടെ വാഹനങ്ങളെ താലിബാൻ റോക്കറ്റുകൾ ലക്ഷ്യം വെക്കുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങൾ അടങ്ങിയ അദ്ദേഹത്തിന്റെ റിപ്പോർട് മൂന്നു ദിവസം മുൻപാണ് പുറത്തുവന്നത്. അഫ്‌ഗാൻ സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം.
THREAD.
Afghan Special Forces, the elite fighters are on various frontlines across the country. I tagged along with these young men for some missions. Here is what happened in Kandahar today while they were on a rescue mission after spending the whole night on a combat mission. pic.twitter.com/HMTbOOtDqN— Danish Siddiqui (@dansiddiqui) July 13, 2021
റോഹിൻഗ്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയതിനാണ് 2018ൽ മുംബൈ സ്വദേശിയായ ഡാനിഷ് സിദ്ദിഖിക്ക് പുലിറ്റ്‌സർ പുരസ്‌കാരം ലഭിച്ചത്. അദ്‌നാന്‍ അബിദിക്കൊപ്പമാണ് ഇദ്ദേഹം സമ്മാനം പങ്കുവച്ചത്.
ടിവി ന്യൂസ് കറസ്‌പോണ്ടന്റ് ആയിരുന്ന സിദ്ദിഖി പിന്നീടാണ് ഫോട്ടോ ജേണലിസത്തിലേക്ക് കടന്നത്. 2010 മുതല്‍ ന്യൂസ് ഫോട്ടോഗ്രാഫറാണ്. ‘ഇന്ത്യാ ടുഡേ’യിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുരന്ത മുഖങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീക്ഷ്‌ണ മുഖങ്ങള്‍ ഒപ്പിയ ഫോട്ടോഗ്രാഫറാണ്.
കൂടാതെ ഇന്ത്യയിലെ കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് സിദ്ദിഖ് പകർത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡെൽഹിയിലെ ശ്‌മശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന സിദ്ദിഖിയുടെ ഡ്രോൺ ചിത്രം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
Most Read: മുംബൈയിൽ മഴ കനക്കുന്നു; റോഡുകൾ വെള്ളത്തിനടിയിൽ