റിയാദ്: കോവിഡ് വ്യാപനം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാനുള്ള കരുത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥക്ക് ഉണ്ടെന്ന് സൗദി അറേബ്യ. ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപ പദ്ധതികൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സതി ഞായറാഴ്‌ച പറഞ്ഞു.
“ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഞങ്ങളുടെ പദ്ധതികൾ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും നിരവധി മേഖലകളിലെ നിക്ഷേപ അവസരങ്ങൾക്ക് മുൻഗണന നൽകുന്നതിന് ഞങ്ങൾ ചർച്ച നടത്തുകയാണ്,”- സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സതി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയായും ഉറ്റസുഹൃത്തായും സൗദി അറേബ്യ വിലമതിക്കുന്നുവെന്ന് അൽ സതി പറഞ്ഞു. അറിവ് പങ്കിടൽ, ഭീകരതയെ ചെറുക്കുക തുടങ്ങിയവയിലെ സഹകരണം പ്രതിരോധ, സുരക്ഷാ മേഖലകളിലെ പങ്കാളിത്തത്തിന്റെ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരി ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്‌ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ നടപടികളെ അൽ സതി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വീണ്ടെടുക്കൽ മേഖലയിലെ മറ്റ് സമ്പദ്‌വ്യവസ്‌ഥകൾക്കും കരുത്തുപകരാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇന്ത്യ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലകൾക്കായി നൽകിയ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രശംസനീയമാണ്. അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്‌ഥയും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്‌ഥയും എന്ന നിലയിൽ, ഇന്ത്യക്ക് നിലവിലുള്ള മഹാമാരിയുടെ ആഘാതത്തിൽ നിന്ന് കരകയറാനുള്ള കരുത്തുണ്ട്,”- അൽ സതി പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചാ സാധ്യതകൾ കണക്കിലെടുത്ത് പെട്രോകെമിക്കൽസ്, ഇൻഫ്രാസ്ട്രക്ചർ, ഖനനം തുടങ്ങിയ മേഖലകളിൽ 100 ബില്യൺ യുഎസ് ഡോളർ (10000 കോടി) ഇന്ത്യയിൽ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ ഈ വർഷം നവംബറിൽ വിവരസാങ്കേതിക മേഖലയിൽ 500 ദശലക്ഷം ഡോളർ കൂടി നിക്ഷേപമിറക്കാൻ സൗദി തയ്യാറെടുക്കുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. സൗദി പബ്ളിക് ഇൻവെസ്‌റ്റ്മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുക. സാമ്പത്തിക വൈവിധ്യവൽക്കരണവും, വികസനവും ലക്ഷ്യമിട്ടാണ് സൗദി അന്താരാഷ്‌ട്ര വിപണികളിൽ കൂടുതൽ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. പബ്ളിക് ഇൻവെസ്‌റ്റ്മെന്റ് ഫണ്ട് വക്‌താവാണ് ഇന്ത്യയിൽ പുതിയ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
Also Read: ‘മന്‍ കി ബാത്തി’ന്റെ സംപ്രേഷണം നടക്കുമ്പോള്‍ പാത്രങ്ങള്‍ മുട്ടണമെന്ന് ജനങ്ങളോട് കര്‍ഷകര്‍