തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വൈറ്റില ഹബ് മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള ആദ്യഘട്ട ജലപാതയുടെ ടെർമിനലുകളുടെ ഉൽഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.
ദ്വീപുകൾ നഗരമേഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാർച്ചിൽ വാട്ടർ മെട്രോ ജനങ്ങൾക്ക് തുറന്ന് കൊടുക്കും. 78.6 കിലോമീറ്ററിൽ 15 പാതകളിലാണ് സർവീസ്. 38 സ്‌റ്റേഷനുകളുണ്ട്. 678 കോടിയാണ് പദ്ധതി ചെലവ്.
നഗരത്തിന്റെ മുഖഛായ മാറ്റിയ കൊച്ചി മെട്രോക്ക് പിന്നാലെയാണ് വികസനത്തിന് കരുത്തേകാൻ വാട്ടർ മെട്രോ കൂടി തുടങ്ങിയത്. നാവികസേനയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാലാണ് വാട്ടർ മെട്രോ അടുത്ത മാസം തുറന്ന് നൽകുന്നത്.
കൊച്ചി മെട്രോക്ക് സമാനമായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ബോട്ടുജെട്ടികളാണ് വാട്ടർ മെട്രോക്കും ഒരുങ്ങുന്നത്. 100 പേർക്ക് യാത്ര ചെയ്യാവുന്ന ആധുനിക സൗകര്യങ്ങളുള്ള ബോട്ടുകളും സജ്‌ജമാണ്. തുടക്കത്തിൽ അഞ്ച് ബോട്ടുകളാണ് സർവീസ് നടത്തുക. ഹൈക്കോടതി ജംഗ്ഷൻ, വൈപ്പിൻ, ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുടെ നിർമാണവും അന്തിമ ഘട്ടത്തിലാണ്. ഏതാണ്ട് 80 കിലോമീറ്റർ ദൈർഘ്യത്തിൽ 15 വ്യത്യസ്‌ത ജലപാതകളിലായി ഒരു വർഷത്തിനുള്ളിൽ 38 ബോട്ടുജെട്ടികൾ സജ്‌ജമാക്കും.
ബോട്ട് യാഡ് കിൻഫ്രയിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേസമയം എട്ട് ബോട്ടുകൾക്ക് വരെ അറ്റകുറ്റപ്പണി ചെയ്യാൻ സാധിക്കും. വാട്ടർ മെട്രോ ജനങ്ങൾക്ക് തുറന്ന് നൽകുന്നതോടെ കൊച്ചിയിലെ ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.
വൈറ്റില വാട്ടർ മെട്രോ ടെർമിനലിലാണ് ഉൽഘാടന ചടങ്ങുകൾ നടന്നത്. ജലവിഭവ മന്ത്രി കെ കൃഷ്‌ണൻ കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിർമാണം പൂർത്തിയായ പനംകുട്ടി പാലത്തിന്റെയും കൊച്ചി കനാൽ നവീകരണ പദ്ധതികളുടെയും ഉൽഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.
Also Read: ദിഷാ രവിയുടെ അറസ്‌റ്റിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം