തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് പുതിയൊരു വികസന ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് കൊച്ചി ജല മെട്രോ. വർഷങ്ങളോളം നീണ്ടുനിന്ന കൊച്ചിക്കാരുടെ ആവശ്യമായിരുന്നു ഇത്. കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പ്രധാനമായി നരേന്ദ്ര മോദി ഇന്നലെ നാടിന് സമർപ്പിച്ചപ്പോൾ കുടുംബശ്രീ കൈവരിച്ചത് അഭിമാനകരമായ മറ്റൊരു നേട്ടമാണ്.
കൊച്ചി റെയിൽ മെട്രോയിലേത് പോലെ തന്നെ, ജല മെട്രോയുടെ വിവിധ വിഭാഗങ്ങളിലെ പൂർണമായ നടത്തിപ്പും ചുമതലയും കുടുംബശ്രീ വനിതകൾക്ക് ലഭിച്ചിരിക്കുകയാണ്. ഇതിൽ ഹൗസ് കീപ്പിങ്, ടിക്കറ്റിങ് എന്നീ ജോലികൾക്കായി നിയോഗിച്ചിട്ടുള്ള 30 പേർ കുടുംബശ്രീയിൽ നിന്നുള്ളവരാണ്. തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകളിൽ നിന്ന് 18 പേർ ടിക്കറ്റിങ് വിഭാഗത്തിലും 12 പേർ ഹൗസ് കീപ്പിങ്ങിലുമാണ്.
ഇന്ന് മുതൽ ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. വൈറ്റില-കാക്കനാട് റൂട്ടിലുള്ള സർവീസ് നാളെ മുതൽ ആരംഭിക്കും. തിരക്കനുസരിച്ചു സർവീസുകൾ വിപുലീകരിക്കുന്ന മുറയ്‌ക്ക് കൂടുതൽ വനിതകൾക്ക് വാട്ടർ മെട്രോയിൽ അവസരം ലഭിച്ചേക്കും. കൊച്ചി ഈസ്‌റ്റ്, സൗത്ത്, മുളവുകാട്, എളംകുന്നപുഴ എന്നീ സിഡിഎസുകളിലേ വിവിധ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് വാട്ടർ മെട്രോയിൽ വിവിധ സേവനങ്ങൾ നൽകാനുള്ള ചുമതല.
കുടുംബശ്രീ ഇനീഷ്യേറ്റിവ് ഫോർ ബിസിനസ് സൊല്യൂഷൻസ് (കിബ്‌സ്) സൊസൈറ്റി മുഖേനയാണ് ഇവർക്ക് അവസരം ഒരുങ്ങിയത്. കുടുംബശ്രീ അംഗങ്ങൾക്ക് അവരുടെ വിദ്യാഭ്യസ യോഗ്യത അനുസരിച്ചു തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതും ലക്ഷ്യമിട്ട് കൊണ്ട് രൂപീകരിച്ച സംവിധാനമാണിത്. നിലവിൽ കിബ്‌സ് വഴി വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായ വകുപ്പ്, കില എന്നിവിടനകളിൽ 262 വനിതകൾക്ക് ജോലി ലഭ്യമാക്കിയിട്ടുണ്ട്.
സംസ്‌ഥാനത്ത് പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം സൃഷ്‌ടിച്ച കൊച്ചി റെയിൽ മെട്രോയുടെ 24 സ്‌റ്റേഷനുകളിലും ജോലി ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. നിലവിൽ 555 പേർ ഇവിടെയുണ്ട്. ഹൗസ് കീപ്പിങ്, ടിക്കറ്റിങ്, കസ്‌റ്റമർ കെയർ സർവീസ്, ഹെൽപ് ഡെസ്‌ക്, കസ്‌റ്റമർ ഫെസിലിറ്റി സർവീസ്, പൂന്തോട്ടം-പച്ചക്കറി തോട്ടം നിർമാണം, കിച്ചൺ, കാന്റീൻ, പാർക്കിങ് എന്നീ വിഭാഗങ്ങളിലാണ് സേവനം.
Most Read: വന്ദേഭാരതിന്റെ റെഗുലർ സർവീസ് ഇന്ന് മുതൽ; ആദ്യ യാത്ര കാസർഗോഡ് നിന്ന്