കൊച്ചി: കൊച്ചി ജല മെട്രോയുടെ ആദ്യ സർവീസ് ഇന്ന് മുതൽ ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ഹൈക്കോർട്ട് ജങ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് ആരംഭിച്ചത്. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. രാത്രി എട്ടുവരെയാണ് സർവീസ്. വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് വൈപ്പിൻ ദ്വീപ് നിവാസികൾക്കൊപ്പം എംഡി ലോക്‌നാഥ് ബെഹ്റയും ആദ്യ സർവീസ് നടത്തും.
തിരക്കുള്ള സമയങ്ങളിൽ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ ഓരോ 15 മിനിട്ടിലും ബോട്ട് സർവീസും ഉണ്ടാകും. വൈറ്റില-കാക്കനാട് റൂട്ടിൽ നാളെയാകും സർവീസ് ആരംഭിക്കുക. ഏഴ് വർഷമായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പാണ് വാട്ടർ മെട്രോ. ഒരേസമയം 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്‌ട്രിക്- ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്.
സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്‌റ്റവും ഒരുക്കിയിട്ടുണ്ട്. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി പി രാജീവ് അറിയിച്ചത്. മലിനീകരണം കുറയ്‌ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വളരെ കുറഞ്ഞ യാത്രാനിരക്കും വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വരുന്നത്. ആഴ്‌ച തോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ഒറ്റത്തവണ യാത്രയ്‌ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യൂ ആർ കോഡ് ഉപയോഗിച്ചും യാത്ര ചെയ്യാൻ സാധിക്കും.
Most Read: ‘ഓപ്പറേഷൻ കാവേരി’; 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി