ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ വിരമിച്ച ഡെൽഹി സർവകലാശാല പ്രൊഫസറും എഴുത്തുകാരനുമായ ഷംസുൽ ഇസ്‌ലാം പങ്കെടുക്കാൻ നിശ്‌ചയിച്ചിരുന്ന പരിപാടിക്ക് സ്‌ഥലം വിട്ടുനൽകാൻ വിസമ്മതിച്ച് ഇൻഡോർ സ്‌റ്റേഡിയം. സർക്കാർ ഉത്തരവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേഡിയം വിട്ടുനൽകാൻ ആവില്ലെന്ന് അധികൃതർ അറിയിച്ചത്.
പരിപാടി നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് സർക്കാർ ഉത്തരവ് ഉണ്ടെന്ന് കാണിച്ച് ഓഡിറ്റോറിയം നടത്തുന്ന ടെക്‌സ്‌റ്റൈൽ ഡെവലപ്മെന്റ് ട്രസ്‌റ്റ് പരിപാടിക്ക് സ്‌ഥലം വിട്ടുനൽകുന്നതിൽ നിന്ന് പിൻമാറിയത്. വെള്ളിയാഴ്‌ച സംഘാടകർ വീണ്ടും പരിപാടിക്ക് അനുമതി തേടി. എന്നാൽ ‘ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ’ പരിപാടി നടത്താൻ അനുവദിക്കാനാവില്ലെന്ന് ഓഡിറ്റോറിയം ഉടമ മറുപടി നൽകി.
കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്, എഴുത്തുകാരൻ അശോക് പാണ്ഡെ എന്നിവരടക്കം പങ്കെടുക്കാനിരുന്ന ചടങ്ങാണ് മാറ്റിവച്ചത്. പരിപാടി ഇവിടെ നടത്താൻ അനുവദിക്കരുതെന്ന് ഭരണകൂടത്തിൽ നിന്ന് വിവരം ലഭിച്ചതായി ടെക്‌സ്‌റ്റൈൽ ഡെവലപ്മെന്റ് ട്രസ്‌റ്റ് സെക്രട്ടറി എംസി റാവത്ത് എൻഡിടിവിയോട് പറഞ്ഞു. നാളെ, ഈ പരിപാടി ഏറ്റെടുക്കണമെന്ന് സർക്കാർ പറഞ്ഞാൽ, ഞാൻ അത് അനുസരിക്കും എംസി റാവത്ത് പറഞ്ഞു.
മതസൗഹാർദത്തിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്തുടനീളം സംസാരിച്ച് കൊണ്ടിരിക്കുകയാണ് താനെന്ന് ഷംസുൽ ഇസ്‌ലാം പറഞ്ഞു. “ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ ഭിന്നിപ്പുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ശ്രീകൃഷ്‌ണനെക്കുറിച്ചുള്ള മൗലാനാ ഹസ്രത്ത് മോഹനിയുടെ ഗാനം വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് ഭോപ്പാലിൽ 20 സ്‌ഥലങ്ങളിൽ വായിച്ചു, ഒരു പ്രശ്‌നവുമില്ല. പക്ഷേ ഞാൻ ഇത് നിർത്തണമെന്ന് അവർ ആഗ്രഹിക്കുന്നു,” ഇസ്‌ലാം പറഞ്ഞു.
ഡെൽഹി സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായിരുന്നു അദ്ദേഹം. മതഭ്രാന്ത്, ഏകാധിപത്യം, സ്‌ത്രീകൾക്കെതിരായ പീഡനം എന്നിവക്കെതിരെയും മറ്റ് പ്രശ്‌നങ്ങൾക്കെതിരെയും അദ്ദേഹം എഴുതാറുണ്ട്. ‘ദേശീയതയുടെ ഉയർച്ചയെയും ഇന്ത്യയിലും ലോകമെമ്പാടുമുള്ള അതിന്റെ വികാസത്തെയും കുറിച്ച്’ താൻ അടിസ്‌ഥാന ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Most Read: കെ-റെയിൽ സമരത്തിന് പിന്നിൽ ഉറക്കം നടിക്കുന്നവർ; മന്ത്രി മുഹമ്മദ് റിയാസ്