ന്യൂഡെൽഹി: വിവര വിനിമയ ഉപഗ്രഹമായ ഇൻസാറ്റ്-4 ബി ഇസ്രോ വിജയകരമായി ഡീ കമ്മീഷൻ ചെയ്‌തു. ജനുവരി 24നാണ് ഉപഗ്രഹം ഡീ കമ്മീഷൻ നടന്നതെന്ന് ഇസ്രോയുടെ കുറിപ്പിൽ അറിയിച്ചു. ഐക്യരാഷ്‌ട്ര സഭയുടെയും ഇന്റർ ഏജൻസി സ്‌പേസ് കോർഡിനേഷൻ കമ്മിറ്റിയുടെയും മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് നടപ്പാക്കിയതെന്ന് ഇസ്രോ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
പോസ്‌റ്റ് മിഷൻ ഡിസ്‌പോസലിന് വിധേയമാകുന്ന ഇന്ത്യയുടെ 21ആമത് ജിയോ സ്‌റ്റേഷനറി ഉപഗ്രഹമാണ് ഇൻസാറ്റ്-4 ബി. പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങളെ ബഹിരാകാശ അവശിഷ്‌ടമാക്കി മാറ്റാതെ ഭ്രമണ പഥത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയ പദ്ധതിയനുസരിച്ച് നടന്നു. ബഹിരാകാശ ഉദ്യമങ്ങൾക്ക് സുസ്‌ഥിരത ഉറപ്പുവരുത്താൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
2007ലാണ് 3025 കിലോഗ്രാം ഭാരമുള്ള ഇൻസാറ്റ്-4 ബി വിക്ഷേപിച്ചത്. ഏരിയൻ സ്‌പേസിന്റെ ഏരിയൻ 5 റോക്കറ്റിലായിരുന്നു വിക്ഷേപണം. 12 വർഷത്തെ ഉദ്യമമാണ് ഉപഗ്രഹത്തിന് ഉണ്ടായിരുന്നത്. 14 വർഷം ഭ്രമണ പഥത്തിൽ തുടർന്ന ഇൻസാറ്റ്-4 ബിയിലെ സി ബാൻഡ്, കെയു ബാൻഡ് ഫ്രീക്വൻസികൾ മറ്റ് ജി സാറ്റുകളിലേക്ക് മാറ്റിയതിന് ശേഷമാണ് ഡീ കമ്മീഷൻ പ്രക്രിയ ആരംഭിച്ചത്.
ബഹിരാകാശ അവശിഷ്‌ടങ്ങൾ ലഘൂകരിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ബഹിരാകാശ വസ്‌തുക്കളുടെ കാലാവധി കഴിയുമ്പോൾ അവയെ നൂറ് വർഷത്തിനുള്ളിൽ തിരികെയെത്താത്ത വിധത്തിൽ ജിയോ ബെൽറ്റിന് മുകളിലേക്ക് ഉയർത്തണം. കുറഞ്ഞത് 273 കിലോമീറ്റർ ദൂരത്തേക്ക് എങ്കിലും കൃത്രിമോപഗ്രഹം ഉയർത്തണമെന്നാണ് ചട്ടം. 2022 ജനുവരി 17 മുതൽ 23 വരെ 11 തവണയായി നടത്തിയ ഭ്രമണപഥ ക്രമീകരണങ്ങളിലൂടെ ഇൻസാറ്റ്-4 ബി 273 കിമീ ദൂരത്തേക്ക് ഉയർത്തുകയായിരുന്നു.
Read Also: പ്രോ ലീഗ് ഹോക്കി; ഫ്രാൻസിന് എതിരെ ഇന്ത്യക്ക് ഇന്ന് കന്നിയങ്കം