ജോഹന്നാസ്ബർഗ്: പ്രോ ലീഗ് ഹോക്കിയ്‌ക്ക് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാവും. ഉൽഘാടന മൽസരത്തിൽ ഇന്ത്യ രാത്രി ഒൻപതരയ്‌ക്ക് ഫ്രാൻസിനെ നേരിടും. മൻപ്രീത് സിംഗാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍മന്‍പ്രീത് സിംഗാണ് ഉപനായകന്‍. ഒളിമ്പിക് വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യ പുതുവർഷത്തിലെ ആദ്യ ടൂർണമെന്റിനാണ് ഇറങ്ങുന്നത്.
ലോക റാങ്കിംഗിൽ പതിമൂന്നാം സ്‌ഥാനത്തുള്ള ഫ്രാൻസിനെ തോൽപിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് മൻപ്രീത് സിംഗും സംഘവും. മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷ്, ഹർമൻപ്രീത് സിംഗ്, നീലകണ്‌ഠ ശർമ്മ, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ആകാശ് ദീപ് സിംഗ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്.
ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാക്കളായ ഓസ്ട്രേലിയയും, ന്യൂസിലൻഡും കോവിഡ് കാരണം പിൻമാറിയതോടെ എട്ട് ടീമുകളാണ് ലീഗിലുള്ളത്. ഹോം ആൻഡ് എവേ അടിസ്‌ഥാനത്തിൽ നടക്കേണ്ട ലീഗ് കോവിഡ് കാരണം ദക്ഷിണാഫ്രിക്കയിൽ മാത്രമായി ചുരുക്കുകയായിരുന്നു.
ബൽജിയം, ഹോളണ്ട്, ജർമനി, അർജന്റീന, സ്‌പെയ്ൻ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് എന്നിവരാണ് മറ്റ് ടീമുകൾ. ഫ്രാൻസിനെക്കൂടാതെ ദക്ഷിണാഫ്രിക്ക, സ്‌പെയ്ൻ എന്നിവരെയാണ് ഇന്ത്യക്ക് ഇനി നേരിടാനുള്ളത്. ഈ ടീമുകൾ രണ്ട് തവണ വീതം ഏറ്റുമുട്ടുന്ന നിലയിലാണ് ഫിക്‌സചർ തയ്യാറാക്കിയിരിക്കുന്നത്.
Read Also: ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതി ഇന്ന് മൊഴി നൽകും