മുംബൈ: ഡെൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലി സഘർഷഭരിതമായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കർഷകരുടെ പ്രതിഷേധത്തിനിടെ ഡെൽഹിയിൽ ഉണ്ടായ അക്രമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗമായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സമ്പൂർണ പരാജയമാണെന്ന് റാവത്ത് ആരോപിച്ചു.
ഡെൽഹിൽ ഉണ്ടായ സംഭവങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടായി എന്ന് പറഞ്ഞ റാവത്ത് കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു എന്നും പറഞ്ഞു.
“കർഷക പ്രക്ഷോഭത്തിന് ഈ അക്രമ സംഭവങ്ങൾ കളങ്കം ഉണ്ടാക്കി. 1992ൽ ബാബരി മസ്‌ജിദ് തകർത്തപ്പോൾ അത്തരമൊരു സംഭവം ഇനിയുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് നോക്കൂ. ഇത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സമ്പൂർണ പരാജയമാണ്. കേന്ദ്ര സർക്കാരിനും കർഷകർക്കും ഇതിൽ ഉത്തരവാദിത്വം ഉണ്ട്,”- അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രതിഷേധം രാജ്യ തലസ്‌ഥാനത്ത് കണ്ടിട്ടില്ലെന്നും റാവത്ത് പറഞ്ഞു. “കർഷകർ ചെങ്കോട്ടയിൽ പ്രവേശിക്കുമ്പോൾ സർക്കാർ എന്തു ചെയ്യുകയായിരുന്നു? ഇന്ന് റിപ്പബ്ളിക് ദിനമാണ്, ലോകം മുഴുവൻ നമ്മുടെ ദേശീയ പരേഡ് കാണുന്നു. ലോകം മുഴുവൻ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം കണ്ടു. ഇത് സർക്കാരിനും കർഷകർക്കും നല്ലതായി തോന്നുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി പ്രതിഷേധം സമാധാനപരമായി നടക്കുകയായിരുന്നു”- റാവത്ത് പറഞ്ഞു.
“ആളുകൾ അവർക്കായി ഉണ്ടാക്കിയ ഒരു നിയമത്തിൽ സന്തുഷ്‌ടരല്ലെങ്കിൽ, പിന്നെ എന്തിനാണ് അത്തരമൊരു നിയമം?”- റാവത്ത് ചോദിച്ചു.
“ചെങ്കോട്ടയിൽ നടന്ന സംഭവങ്ങളെ ശിവസേന അപലപിക്കുന്നു. ഈ സർക്കാരും ബിജെപിയും ഇപ്പോൾ ആരുടെ രാജി ആവശ്യപ്പെടും? ശരദ് പവാറിനെ ഉത്തരവാദിയാക്കുമോ? അതോ മമതാ ബാനർജി, ഉദ്ധവ് താക്കറെ അല്ലെങ്കിൽ ജോ ബൈഡൻ എന്നിവരാണോ?”- റാവത്ത് പരിഹസിച്ചു.
“ഞങ്ങൾ കർഷകർക്കൊപ്പമുണ്ട്, പക്ഷെ ഇന്ന് സംഭവിച്ചതിനെ ഞങ്ങൾ പിന്തുണക്കുന്നില്ല. ഇത് വളരെയധികം അസ്വസ്‌ഥവും സങ്കടകരവുമായിരുന്നു. ഇനി കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരും,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഓരോ ഇന്ത്യക്കാരന്റെയും ആത്‌മാവ് വേദനിച്ച ദിനം; കെസി വേണുഗോപാൽ