കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ കൊല്ലാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ചോദ്യം ചെയ്‌തു. എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്‌തത്.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം. നേരത്തെ പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ പള്‍സര്‍ സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി പറയുന്ന റെക്കോർഡിങ്ങുകള്‍ അടക്കം നേരത്തെ പുറത്തുവന്നിരുന്നു.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്‌ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്. നടൻ ദിലീപിനെ കാണാനെത്തിയപ്പോൾ, സുനിൽ കുമാറിനൊപ്പം കാറിൽ യാത്ര ചെയ്‌തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരൻ സുനിൽ കുമാറിന് പണം നൽകിയത് കണ്ടിട്ടുണ്ടെന്നതും അടക്കമുള്ള വിവരങ്ങൾ നേരത്തെ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പൾസർ സുനി സമ്മതിച്ചതായാണ് വിവരം.
ഇത് പൾസർ സുനിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ വാദം ഘണ്ഡിക്കാൻ സാധിക്കുന്ന തെളിവായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൂടി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
Most Read: പുതിയ വൈറസ് ‘നിയോകോവ്’ അതിമാരകം, മരണനിരക്കും വ്യാപനശേഷിയും കൂടും; മുന്നറിയിപ്പ്