ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്ര പ്രാധാന്യമുള്ളതും അടിയുറച്ചതുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സാമ്പത്തിക, വ്യാവസായിക മേഖലകളിലേക്ക് ഈ ബന്ധം വ്യാപിപ്പിക്കേണ്ടതിന്റെ പ്രസക്‌തി പങ്കുവെച്ച അദ്ദേഹം, ഖത്തറിൽ നിന്നുള്ള കൂടുതൽ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് വരേണ്ടതിൻറെ ആവശ്യകതയും വ്യക്‌തമാക്കി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തിയതായിരുന്നു അദ്ദേഹം. ഖത്തർ ചേംബറിലെയും ഖത്തർ ബിസിനസ്‌മെൻ അസോസിയേഷനിലെയും (ക്യുബിഎ) പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഖത്തർ ചേംബർ അധ്യക്ഷൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ താനിയും ക്യുബിഎ അധ്യക്ഷൻ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനിയും യോഗത്തിൽ പങ്കെടുത്തിരുന്നു. മറ്റ് നിരവധി വ്യാവസായിക പ്രമുഖർക്കൊപ്പം ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലും പരിപാടിയിൽ സന്നിഹിതനായി.
ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ സഹകരണം ഉണ്ടാക്കാനും പരസ്‌പരമുള്ള നിക്ഷേപ സാധ്യതകൾ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ അധികൃതരുമായി ജയശങ്കർ ചർച്ച ചെയ്‌തു. വൈവിധ്യമാർന്ന സാമ്പത്തിക മേഖലകളിൽ ഇന്ത്യ വെച്ചുനീട്ടുന്ന സാധ്യതകൾ ഖത്തറിലെ വ്യവസായികൾ പ്രയോജനപ്പെടുത്തണം എന്നും കൂടുതൽ നിക്ഷേപങ്ങൾ നടത്തണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
സർവമേഖലകളിലും, പ്രത്യേകിച്ച് സാമ്പത്തിക-വ്യാപാര രംഗങ്ങളിൽ ഇന്ത്യയും ഖത്തറും വച്ചുപുലർത്തുന്ന ബന്ധം വളരെ വലുതാണെന്ന് ഷെയ്ഖ് ഖലീഫ അഭിപ്രായപ്പെട്ടു. ഖത്തറിന്റെ സുപ്രധാന വ്യാപാര പങ്കാളികളിൽ ഒരാളാണ് ഇന്ത്യയെന്നും ഖലീഫ ചൂണ്ടിക്കാട്ടി. കൂടാതെ, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എൽഎൻജി വാതകമെത്തുന്നത് ഖത്തറിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരായ ഉപരോധം നിലവിൽ വന്നതിന് പിന്നാലെ ഹമാദ് തുറമുഖവുമായി നേരിട്ട് കടൽ ഗതാഗതം പുനഃസ്‌ഥാപിക്കാൻ ആദ്യം മുൻകൈയ്യെടുത്തത് ഇന്ത്യയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിന് 10.5 ബില്ല്യൺ ഡോളറിൻറെ ആസ്‌തിയുണ്ടെന്ന് ഷെയ്ഖ് ഖലീഫ അറിയിച്ചു. ഈ വർഷം മൂന്നാം പാദം വരെ വ്യാപാരം 6.3 ബില്ല്യൺ ഡോളറായിരുന്നു.
ഇരു രാജ്യങ്ങൾക്കുമിടയിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള പിന്തുണകൾ ഖത്തർ ചേംബറിൻറെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ താനി അറിയിച്ചു. വിശാലമായ അടിസ്‌ഥാന സൗകര്യ വികസനങ്ങൾ, സ്‌ഥിരതയുള്ള സാമ്പത്തിക നിയമങ്ങൾ, ആകർഷകമായ ബിസിനസ് പരിസരം എന്നിവ മുന്നിൽക്കണ്ട് ഖത്തർ വ്യവസായികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാനും അദ്ദേഹം മറന്നില്ല.