കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് വിജിലൻസിന് കൈമാറിയേക്കും. ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട് നടന്ന കുറ്റകൃത്യമായതിനാൽ വിജിലൻസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥൻ പോലീസ് മേധാവിക്ക് കത്ത് നൽകി. തുടരന്വേഷണ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും
കോഴിക്കോട് കോർപ്പറേഷനിൽ അനധികൃതമായി 300ലേറെ കെട്ടിടങ്ങൾക്ക് നമ്പറനുവദിച്ചെന്നാണ് പ്രാഥമിക നിഗമനം. കോർപ്പറേഷൻ കെട്ടിടങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്‌ഥനായ ഫറോഖ് അസിസ്‌റ്റന്റ് കമ്മീഷണർക്ക് കൈമാറിയത്. ഇതിലെ ഒരു കേസിൽ മാത്രമാണ് നിലവിൽ സർക്കാർ ഉദ്യോഗസ്‌ഥരടക്കം 7 പേരെ അറസ്‌റ്റ് ചെയ്‌തത്. കൂടുതൽ ഉദ്യോഗസ്‌ഥർക്കും ഇടനിലക്കാർക്കും ബന്ധമുണ്ടോ എന്നത് കണ്ടെത്താനുണ്ട്.
സാമ്പത്തിക ക്രമക്കേട് വൻതോതിൽ നടന്നതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് വിഭാഗത്തിന് കേസ് കൈമാറുന്നതാണ് ഉചിതമെന്നുകാട്ടി സിറ്റി പൊലീസ് കമ്മീഷണർ വഴി സംസ്‌ഥാന പോലീസ് മേധാവിക്ക് അന്വേഷണ ഉദ്യോഗസ്‌ഥൻ കത്തയച്ചത്. കോർപ്പറേഷനിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസിന് പരാതികളും കിട്ടിയിട്ടുണ്ട്. പുതിയ വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ കോർപ്പറേഷനിലെ റവന്യൂ വിഭാഗം ജീവനക്കാരിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങളെടുത്തിരുന്നു.
ഇത് കൂടി പരിഗണിച്ചാണ് വിജിലൻസ് അന്വേഷിക്കുന്നതാവും ഉചിതമെന്ന് പോലീസ് അറിയിച്ചത്. ഒരു കേസിനപ്പുറത്തേക്ക് പോലീസ് പോകാത്തതിൽ നേരത്തെ വിമർശനമുയർന്നിരുന്നു. എന്നാൽ കൂടുതൽ തെളിവുകൾ കിട്ടിയാൽ മാത്രമേ, കോർപ്പറേഷൻ ചൂണ്ടിക്കാട്ടിയ മറ്റ് ക്രമക്കേടുകളിൽ അന്വേഷണം നടത്താൻ കഴിയൂ എന്നും ക്രമക്കേടിന് ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക് വിവരങ്ങൾ അറിയേണ്ടതുണ്ടെന്നും പോലീസ് വിശദീകരിക്കുന്നു.
Read Also: പിസി ജോർജിന് എതിരെ കേസെടുത്തത് ഇരട്ടത്താപ്പ്; കെ സുരേന്ദ്രൻ