തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഈ സമയത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്‌ഥലത്ത് നിൽക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്‌ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്‌ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടമാണ്.
തുണികൾ എടുക്കാൻ ടെറസിലോ മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് വരെ തുറസായ സ്‌ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ, മിന്നലേറ്റാൽ ഉടൻ തന്നെ വൈദ്യസഹായം എത്തിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
Most Read: ഫുട്‍ബോൾ കാണാനെത്തിയ ഇറാൻ വനിതകൾക്ക് നേരെ കുരുമുളക് പ്രയോഗം