തിരുവനന്തപുരം: സിനിമാ രംഗത്തുള്ള സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ രൂപീകരിച്ച ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കൽ. വുമൺ ഇൻ സിനിമ കളക്‌ടീവ് എന്ന സംഘടനയാണ് ഹേമ കമ്മീഷന് വേണ്ടി മുൻകൈ എടുത്തതും പോരാടിയതും. കമ്മീഷനുമായി സഹകരിച്ച തങ്ങൾക്ക് റിപ്പോർട്ടിൽ എന്താണെന്ന് അറിയണമെന്നും റിമ പറഞ്ഞു.
എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്‌നവുമാണ് അത്. ഇത് തങ്ങളുടെ മാത്രമല്ല എല്ലാവരുടെയും ആവശ്യമാണെന്നും റിമ പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് കമ്മീഷൻ രൂപീകരിച്ചത്. സിനിമയിൽ ആഭ്യന്തര പ്രശ്‌ന പരിഹാര സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിൽ അഭിമാനമുണ്ടെന്നും റിമ പറഞ്ഞു.
സ്‌ത്രീകൾക്ക് വേണ്ടി മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടിയാണത്. നിർമാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാ സൈറ്റുകളിലും ആഭ്യന്തര പരിഹാര സെൽ ഉണ്ടായിരിക്കും. അതിന് നിമിത്തമായതിൽ ഡബ്‌ള്യുസിയ്‌ക്ക് അഭിമാനമുണ്ടെന്നും റിമ പറഞ്ഞു.
നേരത്തെ ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നടി പാർവതി തിരുവോത്തും രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാർവതി ആരോപിച്ചിരുന്നു.
Most Read: പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഫീസോടുകൂടി സമയം നീട്ടിനൽകി