ഗാസ സിറ്റി: ഗാസയിലേക്ക് ഇന്ധനമെത്തിക്കാൻ ഒടുവിൽ ഇസ്രയേൽ അനുമതി നൽകി. 25,000 ലിറ്റർ ഇന്ധനമെത്തിക്കാനാണ് ഇസ്രയേൽ അനുമതി നൽകിയിരിക്കുന്നത്. യുഎൻ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഇന്ധനമെത്തിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗാസയിലേക്ക് ഇന്ധനമെത്തിക്കുന്നത്. ഇസ്രയേൽ അനുമതി നൽകിയതിന് പിന്നാലെ, ഈജിപ്‌തിൽ നിന്ന് റഫ അതിർത്തി വഴി ഗാസയിലേക്ക് ഇന്ധനമെത്തിയതായാണ് റിപ്പോർട്.
അതിനിടെ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫക്ക് ഉള്ളിൽ കടന്നു ഇസ്രയേൽ സംഘം റെയ്‌ഡ് നടത്തി. നവജാത ശിശുക്കൾ ഉൾപ്പടെ 2300 പേർ ആശുപത്രിയിൽ ഉണ്ടെന്ന് യുഎൻ വ്യക്‌തമാക്കുന്നു. അൽഷിഫ ആശുപത്രിക്ക് ചുറ്റുമുള്ള വലിയ മൈതാനങ്ങളിൽ രോഗികളല്ലാത്ത ധാരാളം ആളുകൾ ആക്രമണങ്ങളിൽ നിന്ന് രക്ഷ തേടി അഭയം പ്രാപിച്ചിരുന്നു. ഇവരെയെല്ലാം ഇസ്രയേൽ സൈന്യം ചോദ്യം ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്.
അൽഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവർത്തനമെന്ന് ആരോപിച്ചാണ് ഇസ്രയേൽ നീക്കം. ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാ താവളം ഉണ്ടെന്നാണ് ഇസ്രയേൽ സേനയുടെ വാദം. എന്നാൽ ഈ വാദം ഹമാസ് നിഷേധിച്ചു. ഇതിനിടെ, ഇസ്രയേൽ അധിനിവേശത്തിനെതിരെ കടുത്ത നിലപാടുമായി പലസ്‌തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ് രംഗത്തുവന്നു. ഗാസ മുനമ്പിലേയും വെസ്‌റ്റ് ബാങ്കിലെയും പലസ്‌തീനികൾക്കെതിരെ ക്രൂരമായ ആക്രമണവും വംശഹത്യയുടെ തുറന്ന യുദ്ധവുമാണ് തങ്ങൾ ഒരുമിച്ചു നേരിടുന്നതെന്നായിരുന്നു മഹ്‌മൂദ് അബ്ബാസിന്റെ പ്രതികരണം.
അതിനിടെ, ആശുപത്രിയിൽ കയറി വലിയ അതിക്രമം കാണിക്കരുതെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രിക്ക് എതിരായ വ്യോമാക്രമണത്തെ തങ്ങൾ പിന്തുണക്കുന്നില്ലെന്ന് ബൈഡന്റെ പ്രസ്‌താവനക്ക് പിന്നാലെ വൈറ്റ് ഹൗസ് വക്‌താവും പ്രതികരിച്ചിട്ടുണ്ട്. ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്‌സും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്.
Sports | ക്രിക്കറ്റ് ദൈവത്തെ സാക്ഷിയാക്കി, 50ആം സെഞ്ചുറി തികച്ചു വിരാട് കോലി