മുംബൈ: ഏകദിന ക്രിക്കറ്റിലെ 50ആം സെഞ്ചുറി തികച്ചു വിരാട് കോലി. ന്യൂസിലൻഡിനെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ 106 പന്തുകളിൽ നിന്നാണ് വിരാട് സെഞ്ചുറിയിൽ എത്തിയത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ 49ആം സെഞ്ചുറി നേടിയ കോലി, ഒരു മൽസരത്തിന്റെ മാത്രം ഇടവേളയിൽ സെഞ്ചുറിയിലെത്തി.
ഇതോടെ സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോലി മാറി. ബുധനാഴ്‌ച സച്ചിന്റെ സ്വന്തം വാങ്കഡെ സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് ദൈവത്തെ താരം പിന്തള്ളിയത്. കോലി അമ്പതാം സെഞ്ചുറി തികയ്‌ക്കുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും സ്‌റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഗാലറിയിലെ ക്രിക്കറ്റ് ഇതിഹാസത്തെ തല താഴ്‌ത്തി നമിച്ച ശേഷമാണ് കോലി വീണ്ടും ബാറ്റിംഗ് തുടങ്ങിയത്.
ലോകകപ്പ് ചരിത്രത്തിൽ ഒരു എഡിഷനിൽ തന്നെ 700ന് മുകളിൽ റൺസ് നേടുന്ന ആദ്യ താരവുമായി വിരാട് മാറി. 673 റൺസുള്ള സച്ചിന്റെ റെക്കോർഡാണ് താരം മറികടന്നത്. 2003 ലായിരുന്നു സച്ചിന്റെ നേട്ടം. 2013 നവംബർ 15നാണ് സച്ചിൻ വാങ്കഡെ സ്‌റ്റേഡിയത്തിൽ അവസാനമായി ബാറ്റ് ചെയ്‌തത്. പത്ത് വർഷങ്ങൾക്ക് ശേഷം അതേ സ്‌റ്റേഡിയത്തിൽ അതേ ദിവസത്തിൽ തന്നെയാണ് കോലി സച്ചിനെ സെഞ്ചുറി നേട്ടത്തിൽ പിന്നിലാക്കിയതെന്നതും ഏറെ പ്രത്യേകത നിറഞ്ഞതാണ്.
കിവീസിനെതിരെ ക്യാപ്‌റ്റൻ രോഹിത് ശർമ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോലി, 59 പന്തുകളിൽ നിന്ന് അർധ സെഞ്ചുറി തികച്ചു. 50 വരെ നാല് ഫോറുകൾ മാത്രം നേടിയായിരുന്നു താരത്തിന്റെ കളി. പിന്നീടുള്ള 47 പന്തുകളിൽ താരം സെഞ്ചുറിയിലെത്തി. ഒമ്പത് ഫോറുകളും രണ്ടു സിക്‌സുകളും കോലി നേടി. 113 പന്തുകൾ നേരിട്ട താരം 117 റൺസെടുത്താണ് പുറത്തായത്.
അതേസമയം, ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, വിരാട് കോലി (117), ശ്രേയസ് അയ്യർ (105), എന്നിവരുടെ സെഞ്ചുറി കരുത്തിൽ 397 റൺസാണ് നേടിയത്. ശുഭ്‌മാൻ ഗിൽ 80 റൺസും നേടി.
Kauthukam | ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്