മുംബൈ: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്‌ഥതയിൽ മുംബൈയിൽ പ്രവർത്തിക്കുന്ന റസ്‌റ്റോറന്റിൽ യുവാവിന് പ്രവേശനം നിഷേധിച്ചെന്ന് പരാതി. തമിഴ്‌നാട് സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്‌റ്റോറന്റിൽ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സാമൂഹിക മാദ്ധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്.
മുംബൈയിൽ എത്തിയതിന് പിന്നാലെ ജെഡബ്ളൂ മാരിയറ്റ് ഹോട്ടലിൽ ചെക്ക്- ഇൻ ചെയ്‌തെന്നും ഒട്ടു സമയം കളയാതെ ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്‌റ്റോറന്റിലേക്ക് പോവുകയായിരുന്നു എന്നുമാണ് യുവാവ് വീഡിയോയിൽ പറയുന്നത്. എന്നാൽ, പ്രവേശന കവാടത്തിൽ വെച്ച് തന്നെ ജീവനക്കാർ ഇയാളെ തടഞ്ഞു. ഡ്രസ് കോഡ് കാരണമാണെന്ന് വ്യക്‌തമാക്കിയാണ് ജീവനക്കാർ ഇത്തരം സമീപനം കാട്ടിയതെന്നും യുവാവ് പറയുന്നു.
തമിഴ്‌നാട്ടിൽ ധരിക്കുന്ന വെള്ള ഷർട്ടും വേഷ്‌ടിയുമാണ്(മുണ്ട്) യുവാവിന്റെ വേഷം. ഇതിനോടകം വീഡിയോ പത്ത് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ഇയാളുടെ പേര് രാമാ നാരായണ എന്നാണെന്നാണ് പല തമിഴ് സോഷ്യൽ മീഡിയ വീഡിയോകളും പറയുന്നത്. ചിലർ കോലിയെ ടാഗ് ചെയ്‌ത് വ്യാപകമായി ഈ പോസ്‌റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ തനിമയെ അംഗീകരിക്കാൻ കഴിയില്ലേയെന്നാണ് പലരുടെയും ചോദ്യം. എന്നാൽ, സംഭവത്തിൽ വിരാട് കോലി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read| മിസോറാമിലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി