ടെൽ അവീവ്: ഗാസയിൽ കരയുദ്ധം ആരംഭിച്ചു ഇസ്രയേൽ. ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യം ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിലെ റെസിഡൻഷ്യൽ മേഖലയിലും ജബലിയ അഭയാർഥി ക്യാമ്പിലും ഗാസയ്‌ക്ക് അരികിലുള്ള അൽ-ഷിഫ, അൽ ഖുദ്‌സ് ആശുപത്രികൾക്ക് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
എന്നാൽ, വിപുലമായ അക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടക്കുന്നതെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം. എന്നാൽ, അതിർത്തി കടന്നുവന്ന ആദ്യ ഇസ്രയേൽ ട്രൂപ്പുകളെ തുരത്തിയതായി ഹമാസും അവകാശപ്പെടുന്നുണ്ട്. പ്രാണരക്ഷാർഥം വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പുകളിൽ എത്തിയവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരണസംഖ്യ 5087 ആയി ഉയർന്നു. 1400ലേറെ ഇസ്രയേലികൾ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഹമാസിനെതിരെ ഇസ്രയേൽ അത്യാധുനിക അയൺ സ്‌റ്റിങ് സംവിധാനം ഉപയോഗിച്ചെന്നാണ് റിപ്പോർട്. ഇതിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ വ്യോമസേന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആദ്യമായിട്ടാണ് അയൺ സ്‌റ്റിങ് സംവിധാനം യുദ്ധത്തിൽ ഉപയോഗിക്കുന്നത്.
അതേസമയം, ഗാസ അതിർത്തിയിൽ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ വെസ്‌റ്റ് ബാങ്കിലേക്കും ലെബനോൻ അതിർത്തിയിലേക്കും പടർന്നതോടെ യുദ്ധം അതി തീവ്രമായിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ലയും യുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. ലെബനോൻ അതിർത്തിയിൽ ഇസ്രയേലിന് നേരെ ഹിസ്ബുല്ല തുടരെ ആക്രമണങ്ങൾ നടത്തി. വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചെന്നും രണ്ടു ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം