ജെറുസലേം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കും. ഇതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
സൗമ്യയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച മന്ത്രി അനുശോചനം അറിയിക്കുകയും എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്‌തു. ജെറുസലേമിലെ ഇത്തരം ആക്രമണങ്ങളെയും സംഘര്‍ഷങ്ങളെയും അപലപിക്കുന്നതായും ഇരുപക്ഷവും സംഘർഷങ്ങളിൽ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിലപാടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ വൈകിട്ടാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (30) കൊല്ലപ്പെട്ടത്. വൈകിട്ട് 5.30ന് ഭർത്താവുമായി ഇസ്രയേലിലെ ഗാസ അഷ്‌ക ലോണിലുള്ള വീട്ടിൽനിന്നും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താമസ സ്‌ഥലത്ത് ഷെൽ പതിക്കുകയായിരുന്നു. അവിടെയുള്ള ബന്ധുവാണ് സൗമ്യയുടെ മരണ വിവരം കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചത്.
കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴു വർഷമായി ഇസ്രയേലിലാണ്. കെയർ ടേക്കറായി ജോലി ചെയ്‌ത് വരികയായിരുന്നു. അഡോൺ ഏക മകനാണ്.
ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേൽ വനിതയും കൊല്ലപ്പെട്ടു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. സൗമ്യയുടെ മരണത്തോടെ ഇസ്രയേലിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഇസ്രയേലില്‍ ആദ്യമായാണ് ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത്.
Also Read: കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന