ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച ജസ്‌റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. സീൽ വെച്ച കവറിലാണ് റിപ്പോർട് സമർപ്പിച്ചത്.
2018 സെപ്‌റ്റംബറിലാണ് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഐഎസ്‌ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ ജസ്‌റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതി രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറി ബികെ പ്രസാദ്, കേരളത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വിഎസ് സെന്തിൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
2020 ഡിസംബർ 14, 15 തീയതികളിൽ സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം വിശദമായി കേൾക്കുകയും ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്‌ആർഒ ചാരക്കേസിനെ കുറിച്ച് പരാമർശിച്ചിരുന്നു. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് തർക്കത്തിന്റെ പേരിലാണ് നമ്പി നാരായണൻ എന്ന ശാസ്‌ത്രജ്‌ഞന്റെ ശാസ്‌ത്ര ജീവിതം പൂർണമായി അവസാനിച്ചത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.
തിരുവനന്തപുരം ഐഎസ്‌ആർഒ (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ) ഉദ്യോഗസ്‌ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തി നൽകി എന്നതായിരുന്നു കേസ്. എന്നാൽ റഷ്യൻ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥക്ക് പിന്നിൽ എന്നാണ് വിശ്വസിക്കപ്പെടുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ സ്‌ഥാന ചലനത്തിന് വരെ ഈ കേസ് വഴിവെച്ചിരുന്നു.
കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും പിന്നീട് നടന്ന സിബിഐ. ആന്വേഷണത്തിൽ കുറ്റാരോപിതർക്ക് എതിരായി തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയാണ് ഉണ്ടായത്. സമൂഹത്തിലെ ഉന്നത വ്യക്‌തിത്വമായ നമ്പി നാരായണനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതര പിഴവാണെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും അദ്ദേഹത്തിന് നഷ്‌ടപരിഹാരം അനുവദിക്കുകയും ചെയ്‌തിരുന്നു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി