തിരുവനന്തപുരം: ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കി ഉത്തരവായത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ ജീവിതത്തില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയുടെ പ്രാധാന്യം കണക്കിലെടുത്താണ് ശസ്‌ത്രക്രിയക്കായി നല്‍കിവരുന്ന ധനസഹായം പരമാവധി 5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്.
ഇവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള ധനസഹായം. ശസ്‌ത്രക്രിയക്കായിവളരെ വലിയ തുക ആവശ്യമായി വരുന്നതിന്നാല്‍ പലപ്പോഴും ശസ്‌ത്രക്രിയ പൂര്‍ണതയില്‍ എത്തിക്കുന്നതിന് കഴിയാതെ വരുന്നു.
സ്‌ത്രീയില്‍ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്‌ത്രക്രിയ (ട്രാൻസ്‌മാൻ) വളരെ സങ്കീര്‍ണവും ചെലവേറിയതുമാണ്. മാത്രവുമല്ല മാറ്റം സാധ്യമാകുന്നതിന് നിരവധി ശസ്‌ത്രക്രിയയും ആവശ്യമാണ്. അതിനാല്‍ ഇതിലേക്കായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
അതേസമയം പുരുഷനില്‍ നിന്നും സ്‌ത്രീയിലേക്കുള്ള ശസ്‌ത്രക്രിയക്ക് (ട്രാൻസ്‌വുമൺ)ക്ക് താരതമ്യേന ചെലവ് കുറവായതിനാല്‍ പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. കൂടാതെ ഇതിന് ആവശ്യമായ തുകയായ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി.
സ്‌ത്രീയില്‍ നിന്നും പുരുഷനാകുന്ന ശസ്‌ത്രക്രിയക്ക് വേണ്ടി 5 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് പരമാവധി 5 ലക്ഷം വീതം 25 ലക്ഷം രൂപയും, പുരുഷനില്‍ നിന്നും സ്‌ത്രീയിലേക്കുള്ള ശസ്‌ത്രക്രിയക്കായി 10 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേര്‍ത്താണ് ആകെ 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ശസ്‌ത്രക്രിയക്ക് ശേഷം സമര്‍പ്പിക്കപ്പെടുന്ന ബില്ലുകളുടെയും ടെക്‌നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും ധനസഹായം ലഭിക്കുക. `
ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. സമൂഹത്തില്‍ വളരെയധികം അവഗണന അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായാണ് പോളിസി നടപ്പില്‍ വരുത്തിയത്.
ഇതിന്റെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളും ആക്ഷന്‍ പ്ളാനുകളും ആവിഷ്‌കരിച്ചു തയ്യാറാക്കിയിട്ടുണ്ട്.
National News: പൗരന്‍മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല