കാസർഗോഡ്: രാജ്യത്തിന്റെ 73ആം റിപ്പബ്‌ളിക് ദിന ആഘോഷ ചടങ്ങിനിടെ ജില്ലയിൽ ദേശീയ പതാക തലകീഴായി ഉയർത്തിയത് ദൗർഭാഗ്യകരമെന്ന് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. റിഹേഴ്‌സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്‌ചയാണ്. സംഭവത്തിൽ സർക്കാർ നടപടി എടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
കാസർഗോഡ് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി അഹമ്മദ് ദേവർകോവിലാണ് പതാക തലതിരിച്ച് ഉയർത്തിയത്. പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രി തെറ്റ് തിരിച്ചറിഞ്ഞത്. മാദ്ധ്യമ പ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. തുടർന്ന് പതാക താഴ്‌ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി അടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ കളക്‌ടറുടെ ചാർജുള്ള എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് എഡിഎം നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചിട്ടുണ്ട്. അതേസമയം, ദേശീയ പതാക തലകീഴായി ഉയർത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Most Read: സൗദിയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കം