ശ്രീനഗർ: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കശ്‌മീരിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇസ്രയേൽ പതാക കത്തിച്ചും മുദ്രാവാക്യം വിളിച്ചും കശ്‌മീരിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. പലസ്‌തീൻ അനുകൂല റാലികൾ സംഘടിപ്പിച്ച 21 പേർക്കെതിരെ കശ്‌മീർ പോലീസ് കേസെടുത്തു. ഗാസയിൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശ്രീനഗറിലെ തെരുവുകളിലും പ്രതിഷേധങ്ങൾ നടക്കുകയാണ്. പലസ്‌തീൻ അനുകൂല ചുവരെഴുത്ത് നടത്തിയവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ പ്രതിഷേധകരോട് പുറത്തിറങ്ങരുതെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും കശ്‌മീർ പോലീസ് ഉത്തരവിട്ടു. അറസ്‌റ്റിലായ 20 പേർ ശ്രീനഗറിൽ നിന്നും ഒരാൾ ഷോപിയാനിൽ നിന്നുമാണ്. പ്രതിഷേധിക്കാൻ പ്രേരണ നൽകുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്‌റ്റുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്.
പലസ്‌തീനികളെ പിന്തുണച്ച് ന്യൂയോർക്കിലെ ബ്രൂക്‌ളിൻ നഗരത്തിലും പ്രതിഷേധം നടന്നിരുന്നു. പലസ്‌തീൻ സ്വതന്ത്രമാക്കുക, പലസ്‌തീനികൾക്കുള്ള മനുഷ്യാവകാശം എന്നിങ്ങനെയുള്ള മുദ്രാവാക്യം എഴുതിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. അന്താരാഷ്‌ട്ര സമൂഹം ഇസ്രയേലിനെ ബഹിഷ്‌കരിക്കണമെന്നും ആക്രമണങ്ങളും, പലസ്‌തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശവും ഇല്ലാതാക്കണമെന്നും പ്രതിഷേധകർ ആവശ്യപ്പെട്ടു.
കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ മസ്‌ജിദിൽ ഇസ്രയേൽ തുടങ്ങിയ ആക്രമണം വളരെ പെട്ടന്നാണ് തീവ്രമായത്. ടെൽ അവീവിലും ഗാസയിലും ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി പേർ ഇതിനോടകം കൊല്ലപ്പെട്ടു. യുഎൻ നേതൃത്വത്തിൽ ഈജിപ്‌ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സമാധാന മാർഗങ്ങൾ തേടണമെന്നാണ് ലോക രാജ്യങ്ങളുടെയും യുഎന്നിന്റെയും ആവശ്യം.
Also Read: ഡെൽഹിയിൽ മോദി വിരുദ്ധ പോസ്‌റ്റർ; 17 പേർ അറസ്‌റ്റിൽ