ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ 17 പേർ അറസ്‌റ്റിൽ. മോദി സർക്കാരിന്റെ വാക്‌സിൻ നയം ചോദ്യം ചെയ്‌തുള്ളതായിരുന്നു പോസ്‌റ്ററുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് വ്യാഴാഴ്‌ച ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
21 എഫ്‌ഐആറുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തത്. പൊതുസ്വത്ത് നശിപ്പിക്കൽ നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്‌തിരിക്കുന്നത്.
“നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്‌റ്ററുകളിൽ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്‌തമാക്കി.
ഡെൽഹിയിലെ വിവിധ സ്‌റ്റേഷനുകളിൽ ആണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കിഴക്കൻ ഡെൽഹിയിലെ കല്യാൺപുരി പ്രദേശത്ത് നിന്ന് ആറ് പേരെ വ്യാഴാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. 800ലധികം പോസ്‌റ്ററുകളും ബാനറുകളുമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.
കൂടുതൽ എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്യാൻ സാധ്യത ഉണ്ടെന്നും ആരാണ് പോസ്‌റ്ററിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് ഡെൽഹി. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കോവിഡ് രോഗികളാൽ ആശുപത്രികൾ നിറഞ്ഞൊഴുകുകയാണ്. മെഡിക്കൽ ഓക്‌സിജൻ ക്ഷാമവും ഡെൽഹിയെ വരിഞ്ഞു മുറുക്കുന്ന സ്‌ഥിതിയാണ് ഉള്ളത്.
Also Read: ‘തുടങ്ങിവെച്ചത് ഹമാസ്, ഗാസ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരും’; നെതന്യാഹു