ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസന്റെ ‘ജാൻസെൻ’ വാക്‌സിന് ഇന്ത്യയിൽ അടിയന്തിര അനുമതി നൽകിയെങ്കിലും അവ ഇന്ത്യയിലെത്താൻ സമയമെടുക്കും. നിലവിൽ സെപ്റ്റംബർ അവസാനത്തോടെ വാക്‌സിൻ ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. എന്നാൽ ഡിസംബറോടെ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കണമെന്ന ലക്ഷ്യം നേടുന്നതിനായി ജാൻസെൻ ഉൾപ്പടെ കൂടുതൽ വാക്‌സിനുകൾ രാജ്യത്ത് ഉടൻ ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഇന്ത്യയിൽ കഴിഞ്ഞ ജൂൺ 29ആം തീയതി അനുമതി ലഭിച്ച മോഡേണ വാക്‌സിനും ഇതുവരെ ലഭ്യമായിട്ടില്ല. കുത്തിവെപ്പിനെ തുടർന്നുണ്ടാകുന്ന വിപരീത ഫലങ്ങൾക്ക് നഷ്‌ടപരിഹാരം നൽകേണ്ട ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് നിലവിൽ വാക്‌സിൻ രാജ്യത്തെത്താൻ വൈകുന്നതിന് കാരണം.
ജാൻസെൻ രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന കോവിഷീൽഡിന് സമാനമാണ്. ഇരു വാക്‌സിനുകൾക്കും ചില രാജ്യങ്ങളിൽ രക്‌തം കട്ട പിടിക്കുന്ന പ്രശ്‌നമാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ജാൻസെന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇഎംഎ) ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
Read also: വിദ്യാഭ്യാസ-തൊഴിൽ രംഗത്ത് ഭിന്നശേഷി സംവരണം; ഉത്തരവ് കൊണ്ടുവരും -മന്ത്രി ആർ ബിന്ദു