കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബോളിവുഡ് താരവും സമാജ്‍വാദി പാർട്ടി എംപിയുമായ ജയ ബച്ചനും. ഞായറാഴ്‌ച രാത്രിയോടെ കൊൽക്കത്തയിൽ എത്തിയ താരം ടോളിഗഞ്ച് എംഎൽഎയും സ്‌ഥാനാർഥിയുമായ അരൂപ് ബിശ്വാസിന് വേണ്ടി വോട്ട് അഭ്യർഥിക്കും. കേന്ദ്രമന്ത്രി ബബുൽ സുപ്രിയോയാണ് അരൂപിന്റെ എതിർ സ്‌ഥാനാർഥി.
ബംഗാളിന് വേണ്ടത് ബംഗാളിന്റെ മകൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൃണമൂലിന് വേണ്ടിയുള്ള പ്രചാരണം. ബംഗാളിലെ ജബൽപൂർ സ്വദേശിയാണ് ജയ ബച്ചൻ.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബംഗാളിൽ തൃണമൂലിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജയ ബച്ചനും തൃണമൂലിനായി പ്രചാരണത്തിന് എത്തുന്നത്. അഖിലേഷ് യാദവിനൊപ്പം ആർജെഡി നേതാവ് തേജസ്വി യാദവും മമതാ ബാനർജിക്ക് പിന്തുണയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിക്കെതിരെ പോരാടാൻ മമതയെ ശക്‌തിപ്പെടുത്തേണ്ടത് നമ്മുടെ ചുമതലയാണെന്ന് തേജസ്വി നേരത്തെ പ്രതികരിച്ചിരുന്നു.
Read also: അനിൽ ദേശ്‌മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി ഇന്ന്