മുംബൈ : മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ മഹാരാഷ്‌ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. അനിൽ ദേശ്‌മുഖിനെതിരെ മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹരജിയിലാണ് ഇന്ന് വിധി പറയുക. ചീഫ് ജസ്‌റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബഞ്ചാണ് ഇന്ന് വിധി പറയുന്നത്.
അനിൽ ദേശ്‌മുഖിനെതിരായ ഹരജി നിലനിൽക്കുമോ എന്ന കാര്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്. ഹരജിയുമായി ബന്ധപ്പെട്ട വിശദമായ വാദം ഇതിനോടകം തന്നെ കോടതിയിൽ നടന്നു. വാദം നടക്കുന്നതിനിടയിൽ ഹരജിക്കാരനായ പരംബീർ സിംഗിനെതിരെ കർശന വിമർശനം കോടതി ഉന്നയിച്ചിരുന്നു. കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമുണ്ടെങ്കിൽ എന്തുകൊണ്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ലെന്നാണ് കോടതി പരംബീർ സിംഗിനോട് ചോദിച്ചത്.
ഡാൻസ് ബാറുകൾ, പബ്ബുകൾ, റസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി മുംബൈ പോലീസിലെ ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകിയെന്ന ആരോപണമാണ് മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് ഉന്നയിച്ചത്. എന്നാൽ അഴിമതി ആരോപണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെടുമ്പോഴും, അന്വേഷണം കൈമാറാൻ എഫ്ഐആറും, അന്വേഷണ റിപ്പോർടും എവിടെയാണെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു. ഒപ്പം തന്നെ കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും കേസ് രജിസ്‌റ്റർ ചെയ്യാതിരുന്നത് ഉത്തരവാദിത്തത്തിലെ വീഴ്‌ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also : നാദാപുരം അസീസിന്റെ മരണം; ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു