കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ 16 വയസുകാരൻ അബ്‌ദുൾ അസീസിന്റെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. അസീസിന്റെ മരണം കൊലപാതകം ആണെന്ന സംശയത്തെ തുടര്‍ന്നാണ് തുടരന്വേഷണം നടത്തുന്നത്. അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്നതിന്റേയും മർദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുകയാണ് അന്വേഷണ സംഘം ആദ്യം ചെയ്യുക. തിരഞ്ഞെടുപ്പിന് ശേഷം ഇത് ഫോറന്‍സിക് ലാബിലയച്ച് പരിശോധിക്കും. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി നരിക്കാട്ടേരിയിലെത്തി നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി.
അസീസിന്റെ മരണം കൊലപാതകമെന്ന മൊഴിയാണ് നാട്ടുകാര്‍ നല്‍കിയത്. കഴിഞ്ഞ ദിവസം അസീസിന്റെ പിതാവിനെ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്ന മറുപടിയാണ് നല്‍കിയത്.
2020 മെയ് 17നാണ് പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ളാസ് വിദ്യാർഥിയായിരുന്നു അസീസ് മരിച്ചത്. വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന അവസ്‌ഥയിലായിരുന്നു മൃതദേഹം. ആത്‌മഹത്യയെന്ന് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ കേസിലാണ് വീഡിയോ പുറത്ത് വന്നതോടെ വഴിത്തിരിവുണ്ടായത്. സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വീട്ടുകാരുടെ അറസ്‌റ്റ് ആവശ്യപ്പെട്ട് ആക്ഷന്‍ കൗൺസില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
വീട്ടില്‍ നിന്ന് പീഡനമേല്‍ക്കാറുണ്ടെന്ന് കുട്ടി പലരോടും പറഞ്ഞിരുന്നു. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്. അസീസിനെ അടിച്ച സഹോദരൻ ഇപ്പോൾ വിദേശത്താണ്. അസീസിന്റെ പിതാവ് നാദാപുരത്ത് ടാക്‌സി ഡ്രൈവറാണ്.
ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്ന നാട്ടുകാരുടെ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. എന്നാൽ ആത്‌മഹത്യയാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുക ആയിരുന്നു.
Malabar News: ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ വയനാട്ടിൽ പിടിയിൽ