പയ്യോളി: കോഴിക്കോട് ജില്ലയിലും പുറത്തുമായി മുപ്പതിലധികം കവർച്ചാക്കേസുകളിലെ പ്രതി പിടിയിലായി. കോഴിക്കോട് കുന്ദമംഗലത്തെ പെരിങ്ങളം അറപ്പൊയിൽ മുജീബാണ് (34) എടച്ചേരി പോലീസിന്റെ പിടിയിലായത്. 2021 ജനുവരി 14ന് ഓർക്കാട്ടേരിയിലെ മലഞ്ചരക്ക് കടയിൽ നിന്നും 70,000 രൂപ വിലയുള്ള 200 കിലോ അടക്ക മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്. ഷോറൂമിൽ നിന്ന് മോഷ്‌ടിച്ച കാറുമായാണ് പ്രതി ഓർക്കാട്ടേരിയിൽ മോഷണം നടത്തിയത്.
മോഷണ മുതൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ വ്യാപാരിക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കൊടുവള്ളി, വട്ടോളി, അരീക്കോട് തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ നടന്ന മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.
മോഷ്‌ടിച്ചെടുത്ത കാറിൽ നിന്ന് കവർച്ചക്ക് ഉപയോഗിക്കുന്ന ഗ്ളാസ് കട്ടർ, ഓക്‌സിജൻ മിക്‌സിംഗ് ട്യൂബ്, കടകളുടെ പൂട്ട് തകർക്കാനുള്ള വലിയ കട്ടർ, ചുറ്റിക, കത്തി, ടോർച്ച്, നാല് വ്യാജ രജിസ്‌ട്രേഷൻ നമ്പർ പ്ളേറ്റുകൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പയ്യോളി എസ്‌ഐ വിആർ വിനീഷ്, എൻകെ ബാബു എന്നിവർക്കാണ് കേസിന്റെ അന്വേഷണ ചുമതല.
Read also: കടപ്പുറം ഉറങ്ങാതെ തിരഞ്ഞു; പ്രാർഥനകൾ വിഫലം; കണ്ണീരോർമയായി അജ്‌മൽ