കാഞ്ഞങ്ങാട്: രാത്രി ഏറെ വൈകിയും ബല്ലാകടപ്പുറം ഉണർന്നിരുന്നു. ഏതെങ്കിലുമൊരു തിര പൊന്നുമോനെ ജീവനോടെ തിരികെയെത്തിക്കും എന്ന പ്രതീക്ഷയിൽ പ്രാർഥനകളോടെ തിരഞ്ഞു. എന്നാൽ, വിധി കരുതി വെച്ചത് മറ്റൊന്നായിരുന്നു. കഴിഞ്ഞ ദിവസം തിരയിൽ പെട്ട് കാണാതായ 14കാരൻ അജ്‌മലിന്റെ മൃതദേഹം തീരത്ത് കണ്ടെത്തി. വടകര മുക്കിലെ സക്കറിയ- സർബിന ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് അജ്‌മൽ. വ്യാഴാഴ്‌ചയാണ് മീനാപ്പീസിനും ബല്ലാകടപ്പുറത്തിനും ഇടയിൽ കടലിൽ മുങ്ങി അജ്‌മലിനെ കാണാതായത്.
തീരദേശ പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഒരു രാത്രി മുഴുവൻ തിരഞ്ഞു. ഒഴിഞ്ഞവളപ്പ് മുതൽ അജാനൂർ വരെ ആറ് കിലോ മീറ്ററോളം വരുന്ന തീരത്ത് സ്‌ത്രീകൾ ഉൾപ്പടെയുള്ളവരാണ് തിരച്ചിൽ നടത്തിയത്. ഓലച്ചൂട്ട് കത്തിച്ചും ടോർച്ച് തെളിയിച്ചും തീരത്ത് കൂടി ആളുകൾ കരഞ്ഞും തിരഞ്ഞും നടന്നു.
വെള്ളിയാഴ്‌ച രാവിലെ 6.50ന് മൽസ്യത്തൊഴിലാളി മോഹനനാണ് മൃതദേഹം കണ്ടത്. കടലിൽ മുങ്ങിയ ഭാഗത്ത് നിന്ന് 50 മീറ്റർ മാറിയായിരുന്നു അജ്‌മലിന്റെ മൃതദേഹം. പോലീസ് ഇൻക്വസ്‌റ്റ് കഴിഞ്ഞ് മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷം ബല്ലാകടപ്പുറം ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ സംസ്‌കരിച്ചു.
വൻ ജനക്കൂട്ടമാണ് അജ്‌മലിന് യാത്രാമൊഴി നൽകാൻ എത്തിയിരുന്നത്. പ്രിയ കൂട്ടുകാരനെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് കണ്ണീരൊഴുക്കുന്ന അജ്‌മലിന്റെ കൂട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ആളുകൾ പകച്ച് നിൽക്കുകയാണ്. അപകടം സംഭവിച്ച സമയത്ത് രണ്ട് കൂട്ടുകാരാണ് അജ്‌മലിനൊപ്പം ഉണ്ടായിരുന്നത്.
Also Read: കാർ തടഞ്ഞ് ആക്രമണം; മുളകുപൊടി പ്രയോഗം; ജ്വല്ലറി ഉടമയിൽ നിന്ന് 100 പവൻ കവർന്നു