കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്. അസീസിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായിരിക്കും കേസ് അന്വേഷിക്കുക.
കോഴിക്കോട് റൂറൽ എസ്‌പിയുടെ നിർദ്ദേശാനുസരണമാണ് പുനരന്വേഷണം. 2020 മെയ് 17നാണ് പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ളാസ് വിദ്യാർഥിയായിരുന്നു അസീസ് മരിച്ചത്. വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന അവസ്‌ഥയിലായിരുന്നു മൃതദേഹം.
ആത്‌മഹത്യയെന്ന് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ കേസിലാണ് വീഡിയോ പുറത്ത് വന്നതോടെ വഴിത്തിരിവുണ്ടായത്. സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വീട്ടുകാരുടെ അറസ്‌റ്റ് ആവശ്യപ്പെട്ട് ആക്ഷന്‍ കൗൺസില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
വീട്ടില്‍ നിന്ന് പീഡനമേല്‍ക്കാറുണ്ടെന്ന് കുട്ടി പലരോടും പറഞ്ഞിരുന്നു. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്. അസീസിനെ അടിച്ച സഹോദരൻ ഇപ്പോൾ വിദേശത്താണ്. അസീസിന്റെ അച്ഛൻ നാദാപുരത്ത് ടാക്‌സി ഡ്രൈവറാണ്.
ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്ന നാട്ടുകാരുടെ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. എന്നാൽ ആത്‌മഹത്യയാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുക ആയിരുന്നു.
Read Also: അദാനിയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ആരോപണത്തിൽ ഉറച്ച് ചെന്നിത്തല