പ്രകൃതിയോട് ഇണങ്ങി പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിച്ച് കുറച്ചു നേരം പ്രകൃതിയുടെ മടിത്തട്ടില്‍ ചിലവഴിക്കാന്‍ കൊതിക്കാത്ത ആളുകള്‍ ഉണ്ടാകുമോ. യാത്രയെ പ്രണയിക്കുന്ന പലരും പലപ്പോഴും ആഗ്രഹിക്കുന്ന ഒന്നായിരിക്കും ഇത്. അത്തരത്തിലുള്ള യാത്രക്കാര്‍ക്ക് പറ്റിയ ഇടമാണ് മഴക്കാടുകള്‍. മരവും, മഞ്ഞും, ജീവജാലങ്ങളും അടങ്ങിയ ചുറ്റുപാടില്‍ ചിലവഴിക്കാന്‍ കിട്ടുന്ന നിമിഷങ്ങള്‍ ഏതൊരു യാത്രക്കാരനും വളരെ പ്രിയപ്പെട്ട ഒന്നായിരിക്കും.
നമ്മുടെ രാജ്യത്തെ അത്തരത്തിലുള്ള മനോഹരമായ ഒരു മഴക്കാടാണ് അസമിലെ ജോയ്‌പൂര്‍ മഴക്കാടുകള്‍. മിക്ക യാത്രാ പ്രേമികളും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടാകും. പ്രകൃതിയുടെ മനോഹാരിത കോര്‍ത്തിണക്കിയ, നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായ ഈ മഴക്കാടുകള്‍ മിക്ക സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്‌ഥലമായിരിക്കും. കൂടാതെ ഇപ്പോള്‍ രാജ്യത്ത് ശ്രദ്ധിക്കപ്പെടുന്ന ഒരു വിനോദസഞ്ചാര ഹോട്‌സ്‌പോട്ട് കൂടിയായി മാറുകയാണ് അസമിലെ ഈ ജോയ്‌പൂര്‍ മഴക്കാടുകള്‍.
നിത്യഹരിത മഴക്കാടുകളുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഈ മഴക്കാട് വർഷം മുഴുവനും മഴയോടെയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. കാടും, മലയും, മരങ്ങളും, വിവിധ സസ്യ ജന്തുജാലങ്ങളും നിറഞ്ഞതാണ് ജോയ്‌പൂര്‍ മഴക്കാട്. ചെറിയ മഴ നനഞ്ഞ് ഈ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ ചുരുക്കമായിരിക്കും. അസമിലെ ദിബ്രുഗഡിലെ ജയ്‌പൂര്‍ മഴക്കാട് 108 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് സ്‌ഥിതി ചെയ്യുന്നത്. നിരവധി വൈവിധ്യമാര്‍ന്ന സസ്യജന്തു ജാലങ്ങള്‍ക്ക് പേര് കേട്ട മണ്ണ് കൂടിയാണ് ജോയ്‌പൂർ മഴക്കാട്. ഇവിടെ 102 വ്യത്യസ്‌ത ഇനത്തിലുള്ള ഓര്‍ക്കിഡുകളുമുണ്ട്.
ജോയ്‌പൂര്‍ മഴക്കാടിന്റെ മറ്റൊരു പ്രത്യേകതയാണ് ഹോളോംഗ് മരങ്ങള്‍. ഇവിടെ സര്‍വസാധാരണമായി കാണുന്ന ഈ മരങ്ങള്‍ ഏകദേശം 50 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. കൂടാതെ ഇവിടെ ആന, പുള്ളിപ്പുലി, പറക്കുന്ന അണ്ണാന്‍, പൈത്തണ്‍, പുള്ളി മാന്‍, ലങ്കൂര്‍ എന്നിവ സഞ്ചാരികള്‍ക്ക് മുന്നില്‍ ഇപ്പോഴും പ്രത്യക്ഷപ്പെടുന്ന ജന്തുജാലങ്ങളാണ്. ഒപ്പം തന്നെ ഈ മഴക്കാടിന് സമീപത്തായുള്ള ഡെഹിംഗ്-പട്‌കായ് വന്യജീവി സങ്കേതവും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. ഇവിടെയും നിരവധി മൃഗങ്ങളാണ് സഞ്ചാരികള്‍ക്ക് മുന്നിലെത്തുന്നത്.
അസമിലെ ഈ ജോയ്‌പൂര്‍ മഴക്കാടുകളിലേക്ക് സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സമയം ഫെബ്രുവരി മാസമാണ്. ഫെബ്രുവരി രണ്ടാം വാരത്തോടെ ഇവിടെ നടക്കുന്ന ഉല്‍സവവും ഇതിന് പ്രധാന കാരണമാണ്. ഈ ഉല്‍സവം കാണാനായി നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. ഇവരില്‍ പ്രാദേശിക സന്ദര്‍ശകരും വിദേശസന്ദര്‍ശകരും ഉള്‍പ്പെടുന്നുണ്ട്. മഴക്കാടിന്റെ സൗന്ദര്യത്തില്‍ ലയിക്കുന്നതിനോടൊപ്പം തന്നെ ഇവിടെ റാഫ്റ്റിംഗ്, ക്യാംപിങ്, ട്രെക്കിങ്, ആന സവാരി, പക്ഷിനിരീക്ഷണം തുടങ്ങി നിരവധി സാഹസിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ സാധിക്കും.
ജോയ്‌പൂര്‍ മഴക്കാടുകളിലേക്ക് എത്തിച്ചേരാനായി അസമിലെ നഹര്‍കതിയയില്‍ നിന്നും വാടകക്കാറുകള്‍ ലഭ്യമാണ്. ഒപ്പം തന്നെ അസമില്‍ നിന്നും ഇവിടേക്ക് നിരവധി ബസ് സര്‍വീസുകളും നടത്തുന്നുണ്ട്. അതിനാല്‍ തന്നെ ജോയ്‌പൂര്‍ മഴക്കാടുകളിലേക്ക് വളരെ ചിലവ് കുറഞ്ഞ രീതിയില്‍ അടുത്തുള്ള നഗരങ്ങളില്‍ നിന്നും ബസുകളില്‍ എത്തിച്ചേരാന്‍ സാധിക്കും.
Read also : മഞ്ഞില്‍ പൊതിഞ്ഞൊരു സ്വര്‍ഗഭൂമി; ഇത് സഞ്ചാരിയുടെ മനം കവരുന്ന ‘ഫാഗു’