കാടിനെ അറിഞ്ഞു കൊണ്ടുള്ള യാത്ര എപ്പോഴും യാത്രക്കാരന്റെ മനസിൽ നിരവധി പുതുമ നിറഞ്ഞ കാഴ്‌ചകൾ സമ്മാനിക്കാറുണ്ട്. അതിനാൽ തന്നെ കാടിനെ അറിഞ്ഞുകൊണ്ടുള്ള ഓരോ യാത്രകളും ഓരോ സഞ്ചാരികൾക്കും വളരെ പ്രിയപ്പെട്ടതാകും. സഞ്ചാരികൾക്ക് പ്രിയപ്പെട്ട കേരളത്തിലെ അത്തരമൊരു ഇടമാണ് സൈലന്റ് വാലി. സൈരന്ധ്രിവനം വനം എന്നുകൂടി പേരുള്ള കേരളത്തിന്റെ ഈ മഴക്കാട് നിരവധി യാത്രക്കാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്.
പാലക്കാട് ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന സൈലന്റ് വാലി മണ്ണാർക്കാട് നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയാണ്. ചീവിടുകളില്ല എന്ന പ്രത്യേകതയാണ് മറ്റ് വന പ്രദേശങ്ങളിൽ നിന്നും സൈലന്റ് വാലിയെ വ്യത്യസ്‌തമാക്കുന്നത്. ഒപ്പം തന്നെ ഉഷ്‌ണമേഖലാ മഴക്കാടുകളും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യമല്ലാത്ത അപൂര്‍വയിനം പക്ഷി മൃഗാദികളും വൃക്ഷലതാദികളും കൊണ്ട് സമ്പന്നമാണിവിടം. കൂടാതെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങുകളും ഈ വനമേഖലയുടെ മുഖമുദ്രയാണ്.
11ഓളം ഹെയർപിൻ വളവുകൾ ഉള്ള അട്ടപ്പാടി ചുരം കടന്നു വേണം പശ്‌ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്‌ഫിയറില്‍ ഉള്‍പ്പെടുന്ന സൈലന്റ് വാലിയിൽ എത്താൻ. ഇതിന്റെ വടക്കായി നീലഗിരി കുന്നുകളും, തെക്ക് ഭാഗത്തായി മണ്ണാർക്കാട് സമതലങ്ങളുമാണ് ഉള്ളത്. 2012ലാണ് യുനെസ്‌കോ സൈലന്റ് വാലിക്ക് ലോകപൈതൃക പദവി നൽകിയത്. ചീവീടുകൾ ഇല്ലാതെ നിശബ്‌ദമായതിനാലാണ് നിശബ്‌ദ താഴ്‌വര എന്ന് അർദ്ധം വരുന്ന സൈലന്റ് വാലി എന്ന പേര് ഈ വനമേഖലക്ക് നൽകിയതെന്ന് പറയപ്പെടുന്നു. ഒപ്പം തന്നെ സൈരന്ധ്രി വനം എന്ന പേര് ആംഗലേയ വൽക്കരിച്ചതിനാലാണ് സൈലന്റ് വാലി എന്ന പേര് ലഭിക്കാൻ കാരണമെന്നും പറയപ്പെടുന്നുണ്ട്.
പരിസ്‌ഥിതി പ്രാധാന്യം ഏറെയുള്ള വനമേഖല ആയതിനാൽ തന്നെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പോലെ ഇവിടെ യാത്ര ചെയ്യാൻ സാധിക്കില്ല. വനംവകുപ്പിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവിടെ സന്ദർശനം നടത്താൻ കഴിയുകയുള്ളൂ. മുക്കാലി ഫോറസ്‌റ്റ് ഓഫീസാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ വാഹനത്തില്‍ ഗൈഡിന്റെ കൂടെ സഞ്ചാരികളെ ബഫര്‍ സോണിലൂടെ 24 കിലോമീറ്റര്‍ കൊണ്ട് പോകും. ഈ യാത്രയില്‍ ചിലപ്പോള്‍ വന്യജീവികളെ അടുത്തുകാണാനുള്ള അവസരവും ലഭിക്കും. കൂടാതെ സൈലന്റ് വാലിയുടെ യാത്ര അവസാനിക്കുന്നത് കുന്തിപ്പുഴയുടെ തീരത്താണ്. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ഹൃദയഭാഗമായാണ് ഇവിടം അറിയപ്പെടുന്നത്.
Read also : സ്‌ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; കെ മുരളീധരൻ