തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത പോലെ തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ മുരളീധരൻ പറഞ്ഞു.
“സ്വന്തം ബിസിനസും വേണം, എംഎൽഎയായി ഇരുന്ന് ഭരണത്തിന്റെ പങ്കും പറ്റണം. എല്ലാം കൂടി നടക്കില്ല. ഇത് ഒരു യഥാർഥ പൊതുപ്രവർത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്‌ത് വിജയിപ്പിച്ച ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്റെ ധാർമിക ഉത്തരവാദിത്തം അൻവർ ഏറ്റെടുക്കണം”- കെ മുരളീധരൻ പറഞ്ഞു.
സഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അൻവർ വ്യക്‌തമാക്കണം. മണ്ഡലത്തിലെ ജനങ്ങളുടെ സുഖ-ദുഃഖങ്ങളിൽ ഭാഗമാകേണ്ട ഉത്തരവാദിത്തം ജനപ്രതിനിധിക്കുണ്ട്. അതോടൊപ്പം വികസനവും വരണം. എന്നാൽ നിലമ്പൂരിൽ അത്തരത്തിൽ ഒന്നും കാണാനില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Read also: ഡിസിസി പുനഃസംഘടന; എല്ലാവരെയും തൃപ്‌തിപ്പെടുത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ