തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
മുണ്ടും മാടിക്കെട്ടി സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു ജോജു. സ്‌ത്രീകളോട് അയാൾ അപമര്യാദയായി പെരുമാറി. ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി പോലീസ് സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജു തന്നെയാണ്. സമരക്കാർക്ക് നേരെ ചീറിപ്പാഞ്ഞ് വന്നത് കൊണ്ടാണ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. അവിടെ ഉണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് തകർന്നില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകർത്തെങ്കിൽ അത് ജനരോഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ ഒരു കാര്യമാണത്, അതിൽ അൽഭുതപ്പെടാൻ ഒന്നുമില്ലെന്നും സുധാകരൻ പറഞ്ഞു.
ഇന്ധനവിലയുടെ കാര്യത്തിൽ ഇനിയെപ്പോഴാണ് സമരം ചെയ്യേണ്ടത്. എന്തുകൊണ്ട് നിങ്ങൾ പ്രതികരിക്കുന്നില്ലെന്ന് ജനങ്ങൾ ചോദിക്കുകയാണ്. ഒരു മണിക്കൂർ മാത്രമാണ് സമാധാനപരമായി സമരം ചെയ്‌തത്. അത് കുറ്റകരമാണെന്ന് ആർക്കെങ്കിലും പറയാനാകുമോ. ജോജു എന്ന ക്രിമിനലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കിയ ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്നും സുധാകരൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങളുമായി എത്തി ഉപരോധസമരം ആരംഭിച്ചത്. വാഹനങ്ങൾ റോഡിൽ പലയിടങ്ങളിലായി നിർത്തിയിട്ട ശേഷം താക്കോൽ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതൽ ഇടപ്പള്ളി വരെ ഗതാഗതം തടസപ്പെട്ടു. ഇതിനിടെയാണ് കുരുക്കിൽപെട്ട നടൻ ജോജു ജോർജ് പുറത്തിറങ്ങി പ്രതിഷേധിച്ചത്. പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ചുതകർക്കുകയായിരുന്നു.
കോൺഗ്രസിന്റെ ഉപരോധം കാരണം റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ആശുപത്രിയിലേക്കും ഓഫിസ് ആവശ്യങ്ങൾക്കുമായി പോകുന്നവർ ഉൾപ്പടെ മണിക്കൂറുകളായി റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.
Also Read: ഏഴ് വർഷമായി ചൂട് കൂടുന്നു; ഏഷ്യയിൽ കഴിഞ്ഞ വർഷം റെക്കോർഡ് വർധനവ്