തിരുവനന്തപുരം: പാല ബിഷപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ച പി ചിദംബരത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി ചിദംബരം ഇത്തരമൊരു പ്രതികരണം നടത്തിയ പശ്‌ചാത്തലം എന്തെന്ന് അറിയില്ല. കേരളത്തെ സംബന്ധിച്ച വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് അറിയാമെന്നും കെ സുധാകരൻ വ്യക്‌തമാക്കി.
പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വികൃത ചിന്തയാണ് നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്‌താവനയിലൂടെ പുറത്ത് വന്നത് എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞത്. ഇന്ത്യന്‍ എക്‌സ്‌പ്രസിലെഴുതിയ ലേഖനത്തിലായിരുന്നു ബിഷപ്പിനെതിരെ ചിദംബരം പ്രതികരിച്ചത്.
“ഹിന്ദുത്വ തീവ്രഗ്രൂപ്പുകള്‍ യുവാക്കളേയും സ്‍ത്രീകളേയും തീവ്രവാദികളാക്കാന്‍ കണ്ടെത്തിയ മാർഗമായിരുന്നു ലവ് ജിഹാദ്. ഇത്തരത്തിൽ പുതിയ മാർഗമാണ് നാര്‍ക്കോട്ടിക് ജിഹാദ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്ന ബിഷപ്പാണ് അതിന്റെ രചയിതാവ് എന്നത് എന്നെയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നു”- ലേഖനത്തിൽ ചിദംബരം പറഞ്ഞു.
അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ താന്‍ പിന്തുണക്കുന്നു എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സര്‍ക്കാരിനെ പിന്തുണച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ വലതുപക്ഷ ഹിന്ദു സംഘടനകള്‍ ബിഷപ്പിനു പിന്തുണയുമായി രംഗത്ത് വന്നതില്‍ അൽഭുതം ഇല്ലെന്നും ഇരുകൂട്ടരും മുസ്‌ലിം എന്ന ‘അപരനെ’യാണ് ലക്ഷ്യം വെക്കുന്നതെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന വലിയ വിവാദമാണ് സൃഷ്‌ടിച്ചത്. നാർക്കോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് പറഞ്ഞത്.
Read also: പത്ത് സതീശന്‍ വിചാരിച്ചാലും സുധീരൻ നിലപാട് മാറ്റില്ല; പ്രതിപക്ഷ നേതാവ്