തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശ്രമം ഫലം കണ്ടില്ല. ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്ത വ്യക്‌തിയാണ് സുധീരനെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം സതീശന്‍ പ്രതികരിച്ചു.
“ഏത് കാലത്താണ് സുധീരന്‍ സ്വന്തം നിലപാടില്‍ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്‌ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു. സുധീരന്റെ നിലപാടുകള്‍ എന്നേക്കാള്‍ നന്നായിട്ട് നിങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ നിലപാട് മാറ്റുകയെന്നത് എളുപ്പമല്ല. എന്നെ ഒരുപക്ഷെ ഇടപെടലിലൂടെ മാറ്റിയേക്കാം”- വിഡി സതീശൻ പ്രതികരിച്ചു. പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ശനിയാഴ്‌ചയാണ് കെപിസിസി രാഷ്‌ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ച് വിഎം സുധീരൻ നേതൃത്വത്തിന് കത്ത് കൈമാറിയത്. സംഘടനയെ ശക്‌തിപ്പെടുത്താനുള്ള നീക്കവുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ സുധീരന്‍ രാജിവെച്ചത് ശരിയല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. രാജിയില്‍ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന സുധീരന്റെ നടപടിയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും കടുത്ത അതൃപ്‌തിയുണ്ട് എന്നാണ് സൂചന.
Read also: നാര്‍ക്കോട്ടിക് ജിഹാദ്: മുതലെടുപ്പ് നടത്തുന്നവർ ഗുജറാത്തിൽ പിടികൂടിയത് മറക്കരുത്; പി ചിദംബരം