ന്യൂഡെല്‍ഹി: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വികൃത ചിന്തയാണ് നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്‌താവനയിലൂടെ പുറത്ത് വന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇന്ത്യന്‍ എക്‌സ്‌പ്രസിലെഴുതിയ ലേഖനത്തിലായിരുന്നു ബിഷപ്പിനെതിരെ ചിദംബരം പ്രതികരിച്ചത്.
“ഹിന്ദുത്വ തീവ്രഗ്രൂപ്പുകള്‍ യുവാക്കളേയും സ്‍ത്രീകളേയും തീവ്രവാദികളാക്കാന്‍ കണ്ടെത്തിയ മാർഗമായിരുന്നു ലവ് ജിഹാദ്. ഇത്തരത്തിൽ പുതിയ മാർഗമാണ് നാര്‍ക്കോട്ടിക് ജിഹാദ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്ന ബിഷപ്പാണ് അതിന്റെ രചയിതാവ് എന്നത് എന്നെയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നു”- ലേഖനത്തിൽ ചിദംബരം പറഞ്ഞു.
സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമര്‍ശമെന്നും നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണെന്നും ചിദംബരം പറഞ്ഞു. അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ താന്‍ പിന്തുണക്കുന്നു എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സര്‍ക്കാരിനെ പിന്തുണച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലതുപക്ഷ ഹിന്ദു സംഘടനകള്‍ ബിഷപ്പിനു പിന്തുണയുമായി രംഗത്ത് വന്നതില്‍ അൽഭുതം ഇല്ലെന്നും ഇരുകൂട്ടരും മുസ്‌ലിം എന്ന ‘അപരനെ’യാണ് ലക്ഷ്യം വെക്കുന്നതെന്നും ചിദംബരം പറഞ്ഞു.
“നാർകോട്ടിക് ജിഹാദിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവർ ഗുജറാത്തിൽ പിടികൂടിയ 3000 കിലോ ഹെറോയിനെക്കുറിച്ച് സംസാരിക്കണം. ഉന്നത ഉദ്യോഗസ്‌ഥരുടെ അറിവോടെയല്ലാതെ ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് ഇറക്കാൻ കഴിയില്ലെന്ന് എനിക്ക് പറയാനാകും. ഇതിൽ പിടികൂടിയ ദമ്പതികൾ മുസ്‌ലിം സമുദായക്കാരല്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജിഹാദിനെക്കുറിച്ചുള്ള സംസാരം നിർത്തി 3000 കോടിയുടെ ഹെറോയിനെക്കുറിച്ച് സംസാരിക്കണം. ഇതിൽ ആഭ്യന്തര സുരക്ഷയെ തകർക്കുന്നതും സാമൂഹിക സൗഹാർദ്ദം തകർക്കാവുന്നതുമായ വിഷയങ്ങളുണ്ട്”- ചിദംബരം പറഞ്ഞു.
കേരളത്തിൽ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന വലിയ വിവാദമാണ് സൃഷ്‌ടിച്ചത്. നാർക്കോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് പറഞ്ഞത്.
Read also: മതവികാരം വ്രണപ്പെടുത്തുന്നു; ആലിയ ഭട്ടിന്റെ പരസ്യം പിൻവലിക്കാൻ ഭീഷണി