തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിന്റെ ഭാഗമാവും എന്നറിയിച്ച കെവി തോമസിനെതിരെ നടപടിക്ക് എഐസിസിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അദ്ദേഹം സെമിനാറിൽ പങ്കെടുക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ സുധാകരൻ ‘പങ്കെടുത്താല്‍’ കെപിസിസി എഐസിസിയോട് നടപടി ആവശ്യപ്പെടുമെന്നും വ്യക്‌തമാക്കി.
കെ വി തോമസ് പുറത്തേക്ക് പോകരുത് എന്നാണ് ഇപ്പോഴും തങ്ങളുടെ പ്രാര്‍ത്ഥന. കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നത് വലിയ നഷ്‌ടം തന്നെയാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.
കെവി തോമസ് മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇന്നലെയും ഉറപ്പ് നല്‍കിയതാണെന്ന് ഇക്കാര്യം ചുണ്ടിക്കാട്ടിയ മാദ്ധ്യമ പ്രവര്‍ത്തകരോട് കെ സുധാകരന്‍ പ്രതികരിച്ചു. എന്നാല്‍ താൻ ഭീഷണിപ്പെടുത്തി എന്ന കെവി തോമസിന്റെ ആരോപണം കെ സുധാകരന്‍ തള്ളി.
അതേസമയം, കെവി തോമസിന്റെ പ്രതികരണം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. സിപിഐഎമ്മും കോണ്‍ഗ്രസും മുഖാമുഖം പോരാട്ടം നടത്തുന്നയിടത്താണ് കെവി തോമസ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നത്തെന്ന് ആരോപിച്ച മുല്ലപ്പള്ളി കെവി തോമസ് ഇതിന് മുന്‍പ് പലപ്പോഴും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
കെവി തോമസ് പാര്‍ട്ടി ഉത്തരവ് ലംഘിച്ചത് അച്ചടക്ക ലംഘനമാണ്. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോവരുത് എന്ന് കെപിസിസിയും എഐസിസിയും കൃത്യമായി പറഞ്ഞിട്ടുണ്ട്. സിപിഐഎമ്മിന്റെ കുടില തന്ത്രമാണ് തോമസിനെയും ശരി തരൂരിനെയും സെമിനാറിലേക്ക് ക്ഷണിച്ചത്. സെമിനാറില്‍ പോകുന്നത് കോണ്‍ഗ്രസിന്റെ നയവും പരിപാടിയും പറയാനല്ല. പ്രായത്തിന്റെ പേരില്‍ ആരെയും പാര്‍ട്ടി ഒതുക്കിയിട്ടില്ല; മുല്ലപ്പള്ളി വ്യക്‌തമാക്കി.
കെവി തോമസിന്റെ ട്രാക്ക് റെക്കോര്‍ഡ് ശരിയല്ലെന്നും അദ്ദേഹം ഏതു പാര്‍ട്ടിയില്‍ പോയാലും കോണ്‍ഗ്രസിന് പ്രശ്‌നമല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Most Read: മുല്ലപ്പെരിയാർ; മുഴുവൻ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി