കാസർഗോഡ്: മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടി പോലീസ് നൽകിയ അപേക്ഷ ഇന്ന് കാസർഗോഡ് കോടതി പരിഗണിക്കും. എൽഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന വിവി രമേശന്റെ പരാതിയിലാണ് വിഷയത്തിൽ പോലീസ് കേസെടുത്തത്. വിവി രമേശൻ ഇന്ന് കോടതിയിലെത്തി മൊഴി നൽകും.
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും ഫോണും നൽകിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പോലീസ് കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ പണം നൽകുന്നതിന് മുമ്പ് ബിജെപി നേതാക്കൾ തടങ്കലിൽ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്.
പണം നൽകിയതിൽ കെ സുരേന്ദ്രനും ബന്ധമുണ്ടെന്ന് സുന്ദരയുടെ മൊഴിയിൽ പറഞ്ഞിരുന്നു. കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സുന്ദരക്ക് ഒപ്പമുള്ള സുനില്‍ നായിക്കിന്റെ ഫോട്ടോകളാണ് പുറത്തുവന്നത്.
കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി ആവശ്യമില്ലാത്ത വകുപ്പുകൾ ചുമത്താൻ ഈ മൊഴിയുടെ അടിസ്‌ഥാനത്തിൽ പോലീസിന് കഴിയും. പ്രാഥമിക അന്വേഷണം തുടങ്ങിയതിനാൽ തുടർനടപടിക്ക് റേഞ്ച് ഐജിക്ക് റിപ്പോർട് നൽകി അനുമതി തേടണം.
Most Read: ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം; കടകൾ അടച്ചിടും