കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ഇന്ന് ജനകീയ നിരാഹാര സമരം നടത്തും. 12 മണിക്കൂറാണ് നിരാഹാര സമരം. ദ്വീപിലെ വ്യാപാരികളും നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനാൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിടും. ഇതോടെ ജനവാസമുള്ള മുഴുവൻ ദ്വീപുകളും ഇന്ന് ഹർത്താലിന് സമാനമാകും. ദ്വീപിലെ വിവാദ നിയമങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറമാണ് നിരാഹാര സമരം ആഹ്വാനം ചെയ്‌തിരിക്കുന്നത്. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കുക, ഭരണ പരിഷ്‌കാര നടപടികള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം നടത്തുന്നത്.
മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചു. ദ്വീപിലെ ബിജെപി നേതൃത്വത്തിന്റെ പിന്തുണയും സമരത്തിനുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു.
2010ൽ ചില ദ്വീപുകളിൽ വ്യാപാരികൾ ഹർത്താൽ നടത്തിയിരുന്നു എങ്കിലും മുഴുവൻ ദ്വീപുകളിലും ഒരുമിച്ച് കടകൾ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ചരിത്രത്തിൽ ആദ്യമായാണെന്ന് ദ്വീപ് നിവാസികൾ പറയുന്നു. അഡ്‌മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള പരസ്യ പ്രതിഷേധങ്ങളുടെ ഭാഗമാണ് നിരാഹാര സമരം.
അതേസമയം, നിരാഹാര സമരത്തിന്റെ പശ്‌ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവർക്ക് അടിയന്തര ചികിൽസ വേണ്ടി വന്നാൽ സംവിധാനം ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശം നല്‍കി.
Most Read: സംസ്‌ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ 3 മാസം കൂടി തുടരും