തിരുവനന്തപുരം: ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി സംസാരിച്ച എംസി ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷനെ എന്തിനാണ് സർക്കാർ അരിയിട്ട് വാഴിക്കുന്നതെന്ന് മനസിലാകുന്നില്ല. ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിതാകമ്മീഷൻ അധ്യക്ഷയിൽ നിന്നും സ്‌ത്രീകൾ നേരിടേണ്ടി വരുന്നത്.
ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്‌ത്രീകൾ പരാതി പറയുക? ഇവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാവണം. രാജ്യത്തെ ഭരണഘടനയോടല്ല പാർട്ടി സംവിധാനത്തോടാണ് തനിക്ക് കൂറെന്നാണ് വനിതാകമ്മീഷൻ അധ്യക്ഷ പറയുന്നത്. തനിക്ക് മാനഹാനി നേരിട്ടാൽ പാർട്ടിയിലാണ് പരാതി നൽകുകയെന്നാണ് ഇവരുടെ ഭാഷ്യം.
ധാർഷ്‌ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവർ വനിതാകമ്മീഷൻ അധ്യക്ഷയായിരിക്കുന്നത് സംസ്‌ഥാനത്തെ മുഴുവൻ വനിതകൾക്കും നാണക്കേടാണ്. ശബരിമലയിൽ നവോഥാനം ഉണ്ടാക്കാൻ നടന്നവർ ആദ്യം കേരളത്തിൽ സ്‌ത്രീകൾക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Also Read: കേരളീയ സമൂഹത്തിന് അപമാനം: എംസി ജോസഫൈനെ പുറത്താക്കണം; എഐഎസ്എഫ്