തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്‌ത്രീയോട് രൂക്ഷമായി പ്രതികരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ്. വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം കേരളീയ സമൂഹത്തിന് അപമാനമാണെന്നും എഐഎസ്എഫ് പറഞ്ഞു.
‘സ്‌ത്രീ ശാക്‌തീകരണമെന്ന മഹത്തായ ഉദ്ദേശ്യ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ താനിരിക്കുന്ന പദവിയുടെ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരിച്ചത്. ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്’, എഐഎസ്എഫ് പ്രസ്‌താവനയില്‍ പറഞ്ഞു.
അതേസമയം താൻ മോശമായി പെരുമാറിയിട്ടില്ല എന്നാണ് എംസി ജോസഫൈന്റെ പ്രതികരണം. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് തെറ്റായ അർഥത്തിലല്ല. തികഞ്ഞ ആത്‌മാർഥതയോടും സത്യസന്ധതയോടെയും ആണെന്ന് ജോസഫൈൻ പറയുന്നു. എല്ലായിടത്തും വനിതാ കമ്മീഷന് ഓടിയെത്താനാകില്ല. അതിനാലാണ് പോലീസിൽ പരാതിപ്പെടാൻ പറയുന്നതെന്നും ജോസഫൈൻ പറഞ്ഞു.
നേരത്തെയും ജോസഫൈന്റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്റെ നടപടി വിവാദമായിരുന്നു.
Read also: മാനനഷ്‌ടക്കേസ്; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി