തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽഡിഎഫ് ഭരണം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്‌ഥാന സർക്കാരിന്റെ ഏറ്റവും നല്ല നടപടികൾക്കുള്ള അംഗീകാരം ഈ തിരഞ്ഞെടുപ്പിൽ ലഭിക്കും. അതുപോലെ, ഇന്ധനവില വർദ്ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധവും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് കടകംപള്ളി കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപിയും പ്രതീക്ഷ പങ്കുവച്ചു. തിരുവനന്തപുരത്ത് തങ്ങൾക്ക് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് സുരേഷ് ഗോപി എംപി പ്രതികരിച്ചു. ശാസ്‌തമംഗലം സ്‌കൂളിൽ വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് നിർദേശങ്ങൾ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. എൽഡിഎഫും യുഡിഎഫും കേരള രാഷ്‌ട്രീയത്തിൽ അപ്രസക്‌തരായി എന്നും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ഭരിക്കുമെന്നും കുമ്മനം അവകാശപ്പെട്ടു.
ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
Related News: ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്