കോഴിക്കോട് : മനം കവരുന്ന കാഴ്‌ചകളുമായി വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് കടലുണ്ടിക്കടവ് അഴിമുഖം. കടലും പുഴയും സംഗമിക്കുന്ന മനോഹരകാഴ്‌ച ആസ്വദിക്കാനായി പ്രതിദിനം നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. അഴിമുഖത്തിനൊപ്പം തന്നെ അഴിമുഖത്തെ പാലത്തിന് സമീപം കടലോരത്തുള്ള പാറക്കെട്ടുകളും സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്.
കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മേഖലയിൽ ഉൾപ്പെടുന്ന കടലുണ്ടിക്കടവിന്റെ ഭംഗി ആസ്വദിക്കാനായി നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. അഴിമുഖത്തെ പാലത്തിൽ നിന്നുകൊണ്ട് പക്ഷിസങ്കേതം കാണാൻ സാധിക്കും. ഒപ്പം തന്നെ കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കടലുണ്ടിപ്പുഴയിലൂടെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ബോട്ട് യാത്ര ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം കൊണ്ടുതന്നെ ഒഴിവു ദിനങ്ങളിൽ അയൽജില്ലകളിൽ നിന്ന് പോലും സഞ്ചാരികൾ കടലുണ്ടിക്കടവ് അഴിമുഖത്തെത്തുന്നുണ്ട്.
കടലും, പുഴയും, കണ്ടലും, ദേശാടനപക്ഷികളും ഒക്കെ അടുത്തറിയാൻ സഞ്ചാരികൾക്ക് മികച്ച ഒരവസരം തന്നെയാണ് ഇവിടം ഒരുക്കുന്നത്. ഇതിനൊപ്പം തന്നെ കമ്യൂണിറ്റി റിസർവ് ഓഫിസ് മുതൽ കടലുണ്ടിക്കടവ് അഴിമുഖം വരെ പുഴയോരത്ത് 6 അടി വീതിയിൽ പ്രകൃതി സഞ്ചാരപാത നിർമിക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇത് കൂടി പൂർത്തിയായാൽ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമാകും.
Read also : കോവിഡ് പോസിറ്റീവെന്ന് വെളിപ്പെടുത്തി യാത്രക്കാരൻ; ഇൻഡിഗോ വിമാനം യാത്ര റദ്ദാക്കി