ന്യൂഡെൽഹി : യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് ഇൻഡിഗോ വിമാനത്തിൽ താൻ കോവിഡ് രോഗിയാണെന്ന വെളിപ്പെടുത്തലുമായി യാത്രക്കാരൻ. വെളിപ്പെടുത്തൽ സത്യമെന്ന് ബോധ്യപ്പെട്ടതോടെ സർവീസ് റദ്ദാക്കി. ഡെൽഹിയിൽ നിന്നും പൂണെയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ 6ഇ-286 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് യാത്രക്കാരൻ താൻ കോവിഡ് പോസിറ്റീവാണെന്ന വിവരം വിമാനത്തിലെ ജീവനക്കാരെ അറിയിച്ചത്.
യാത്ര പുറപ്പെടുന്നതിന് മുന്നോടിയായുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതിന് ശേഷം എല്ലാ യാത്രക്കാരും സീറ്റിൽ ഇരുന്നതിന് പിന്നാലെയാണ് യാത്രക്കാരൻ കോവിഡ് പോസിറ്റീവ് ആണെന്ന വെളിപ്പെടുത്തലുമായി ക്യാബിൻ ക്രൂവിനെ സമീപിച്ചത്. തുടർന്ന് അത് തെളിയിക്കുന്ന രേഖകളും യാത്രക്കാരൻ ജീവനക്കാർക്ക് നൽകി. സംഭവം സത്യമാണെന്നറിഞ്ഞതോടെ പൈലറ്റ് ഗ്രൗണ്ട് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തുടർന്ന് യാത്ര വൈകുമെന്ന് അനൗൺസ് ചെയ്യുകയായിരുന്നു.
കോവിഡ് പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തിയതോടെ യാത്രക്കാരന്റെ തൊട്ടടുത്ത സീറ്റുകളിൽ ഇരുന്ന യാത്രക്കാരെ ആദ്യം തന്നെ വിമാനത്തിൽ നിന്നും മാറ്റുകയായിരുന്നു. പിന്നീട് മറ്റ് യാത്രക്കാരെയും പുറത്തിറക്കി പിപിഇ കിറ്റുകൾ വിതരണം ചെയ്‌തു. ശേഷം വിമാനം പൂർണ്ണമായും ശുചീകരിച്ച ശേഷമാണ് യാത്ര തുടർന്നത്. കൂടാതെ രോഗിയായ യാത്രക്കാരനെ ഡെൽഹിയിലെ സഫ്ദർജംഗ് കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു.
Read also : അംബാനിയുടെ വീടിന് മുന്നിലെ സ്‌ഫോടകവസ്‌തു ശേഖരം; കാറിന്റെ ഉടമ മരിച്ച നിലയിൽ