മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് മുൻപിൽ സ്‌ഫോടക വസ്‌തുക്കൾ നിറച്ച് ഉപേക്ഷിച്ച കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. താനെ സ്വദേശിയായ മൻസൂക് ഹിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനെക്കടുത്തുള്ള കൽവ കടലിടുക്കിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് മൻസൂക് ഹിരൺ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. തന്റെ കാർ മോഷ്‌ടിച്ച ആളുകൾ അതിൽ സ്‌ഫോടക വസ്‌തുക്കൾ നിറച്ച് അംബാനിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മൻസൂക് പോലീസിൽ മൊഴി നൽകിയത്.
കഴിഞ്ഞ ആഴ്‌ചയാണ് റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് മുൻപിൽ സ്‌ഫോടക വസ്‌തുക്കൾ നിറച്ച നിലയിൽ കാർ ഉപേക്ഷിക്കപ്പെട്ടത് കണ്ടെത്തിയത്. 20 ജലാറ്റിൻ സ്‌റ്റിക്കുകളാണ് കാറിൽ നിന്നും കണ്ടെത്തിയത്. ഒപ്പം തന്നെ മുകേഷ് അംബാനിയേയും ഭാര്യ നിത അംബാനിയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കാറിൽ നിന്നും കണ്ടെത്തി.
Read also : പ്ളാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് വർധന താൽക്കാലികമെന്ന് റെയിൽവേ