നിലമ്പൂർ: റിയൽ എസ്‌റ്റേറ്റ് സംഘങ്ങളുമായി ചേർന്ന് വ്യക്തി കയ്യേറിയ നിലമ്പൂർ നഗരസഭയുടെ കല്യാണി മൈതാനവും റോഡും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കായികപ്രേമികളും പ്രദേശവാസികളും ചേർന്നാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്.
നേരത്തെ, സ്ഥലമുടമയായ കണ്ണാട്ടിൽ ഫാത്തിമാബീവി പോലീസിന്റെയും ഹൈക്കോടതി അഭിഭാഷകൻ അലക്‌സാണ്ടർ ജോർജിന്റെയും സാന്നിധ്യത്തിൽ കല്യാണി മൈതാനം മുള്ളുവേലി കെട്ടി മറച്ചിരുന്നു. ഇതിനെതിരെ കല്യാണി മൈതാനം സംരക്ഷണസമിതി പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്‌തിരുന്നു. എന്നാൽ, സ്ഥലമുടമക്ക് അനുകൂലമായാണ് പോലീസ് നിലപാട് എടുത്തത്. വേലി കെട്ടുന്നതിന് സ്‌റ്റേ നിലനിൽക്കുന്നതുമായി ബന്ധപ്പെട്ട് രേഖകളുണ്ടെങ്കിൽ പ്രവൃത്തി നിർത്തിവെപ്പിക്കാമെന്നും അല്ലെങ്കിൽ കഴിയില്ലെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഇതേത്തുടർന്ന് പ്രതിഷേധക്കാർ പിൻവാങ്ങുകയായിരുന്നു.
സാമൂഹികപ്രവർത്തകൻ ഷാനവാസ് പുത്തൻപുരയ്‌ക്കൽ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്‌തു. കല്യാണി മൈതാനം സംരക്ഷണസമിതി ഭാരവാഹി അലി അക്ബർ തടത്തിൽ, അഷ്‌റഫ് മങ്ങാട്ട്, ചന്ദ്രമോഹനൻ, ഹംസ, ഉമ്മർ, ഗഫൂർ, ബാവ എന്നിവർ സംസാരിച്ചു. മഞ്ചേരി കോടതിയിൽ ഭൂമി സംബന്ധിച്ച് നിലവിൽ കേസുണ്ടെന്നും അതിന്റെ വിധിവരാതെ ഭൂമി ആരുടേതാണെന്നു പറയാൻ കഴിയില്ലെന്നും അലിഅക്ബർ തടത്തിൽ വ്യക്തമാക്കി.