കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മദ്റസ അധ്യാപകർക്ക് കേരള മുസ്‌ലിം ജമാഅത്ത് നൽകുന്ന ധന സഹായ വിതരണ പദ്ധതിയുടെ ഉൽഘാടനം സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ കമ്മറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മത കലാലയങ്ങൾ അടഞ്ഞു കിടന്നതു മൂലം ജോലി നഷ്‌ടപ്പെടുകയോ വേതനം ലഭിക്കാതിരിക്കുകയോ ചെയ്‌ത അർഹതപെട്ട ആയിരം മദ്രസ അധ്യാപകർക്കാണ് സഹായം നൽകുന്നത്. സുന്നി വിദ്യാഭ്യാ ബോർഡ് അംഗീകൃത മദ്രസകളിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റി അർഹരായവരെ തിരഞ്ഞെടുത്തത്. കേരളത്തിനകത്തും പുറത്തുമുള്ള മദ്റസകളെ പരിഗണിച്ചിരുന്നു.
കാരന്തൂർ മർകസിൽ വെച്ച് നടന്ന പരിപാടിയിൽ സൗദി ഐസിഎഫ് നേതാക്കളായ ഹബീബ് കോയ തങ്ങൾ, ഷാഫി മുസ്‌ലിയാർ, ബഷീർ ഹാജി, മജീദ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു. സംസ്‌ഥാന സെക്രട്ടറിമാരായ സി മുഹമ്മദ് ഫൈസി, കെ അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ, പ്രൊഫ യുസി അബ്‌ദുൽ മജീദ്, സിപി സൈതലവി ചെങ്ങര തുടങ്ങിയവരും സംബന്ധിച്ചു. അർഹതപെട്ട മുഴുവൻ മുഅല്ലിംകൾക്കും ധന സഹായ വിതരണം ഒരാഴ്‌ചക്കകം പൂർത്തിയാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Most Read: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്