ഇസ്‌ലാമാബാദ്: 2008 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്യിബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്‌ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്‌ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ 6 ദിവസം മുൻപാണ് ലഖ്‌വി അറസ്‌റ്റ് ചെയ്യപ്പെട്ടത്. ലാഹോറിൽ രജിസ്‌റ്റർ ചെയ്‌ത ഒരു കേസിൽ പഞ്ചാബ് പ്രവിശ്യയിലെ ഭീകരവിരുദ്ധ വിഭാഗമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾ നടത്തിയിരുന്ന ആശുപത്രിയുടെ മറവിൽ ഭീകരവാദ പ്രവർത്തനത്തിന് വേണ്ടി ധനസമാഹരണം നടത്തിയിരുന്നുവെന്ന് അന്വേഷണ ഏജൻസി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായതിന് ശേഷം റാവൽപിണ്ടിയിലെ ജയിലിൽ നിന്ന് 2015ലാണ് ലഖ്‌വി ജാമ്യത്തിൽ ഇറങ്ങിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാളെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നാൽ ജയിലിൽ കിടന്ന കാലത്തടക്കം ഇയാൾ ലഷ്‌ക്കർ ഇ ത്വയ്യിബയുടെ പ്രവർത്തനങ്ങൾ നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നെന്നാണ് കരുതുന്നത്.
മുംബൈയിൽ 2008ലെ ഭീകരാക്രമണത്തെ തുടർന്ന് ലഖ്‌വിയെ ആഗോള ഭീകരനായി ഐക്യരാഷ്‌ട്ര സഭ പ്രഖ്യാപിച്ചിരുന്നു. ലഷ്‌ക്കർ ഇ ത്വയ്യിബയെ കൂടാതെ അൽ ഖാഇദയുമായും ഇയാൾ ബന്ധപ്പെട്ടിരുന്നതായും യുഎൻ കണ്ടെത്തിയിരുന്നു.
Read also: എട്ടാംവട്ട ചർച്ചയും പരാജയം; അടുത്ത ഘട്ടം 15ന്; സമരം ശക്‌തമാക്കും